അയോധ്യ കേസ് ഇന്ന് സുപ്രീം കോടതിയിൽ; മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി
ദില്ലി: അയോധ്യക്കേസിലെ മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അയോധ്യ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എത്രയും വേഗം പരിഗണിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!
അയോധ്യ കേസിലെ കക്ഷിയായ ഗോപാൽ സിംഗ് വിഷാരദിന്റെ മകൻ രാജേന്ദ്ര സിംഗാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അയോധ്യ ഭൂമി തർക്കത്തിന് മധ്യസ്ഥ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ സുപ്രീം കോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. ഈ ചർച്ചകളിൽ യാതൊരു പുരോഗതിയുമില്ലെന്നും അതുകൊണ്ട് തന്നെ മധ്യസ്ഥ ചർച്ചകൾ അവസാനിച്ചതായി പ്രഖ്യാപിച്ച് കേസ് അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
കഴിഞ്ഞ മാർച്ച് എട്ടിനാണ് മധ്യസ്ഥ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയിൽ ശ്രീ ശ്രീ രവിശങ്കറും മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചുവുമാണ് ഉള്ളത്. മധ്യസ്ഥ ചർച്ചകളുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൂന്നംഗ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുകയും കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 15നാണ് സമയപരിധി അവസാനിക്കുന്നത്.
5 മാസത്തിനുള്ളിൽ മധ്യസ്ഥ സമിതി വിളിച്ച 3 യോഗങ്ങളിൽ പങ്കെടുത്തെന്നും തർക്കം പരിഹരിക്കാൻ സാധിക്കുന്ന നിർദ്ദേശങ്ങളൊന്നും യോഗത്തിൽ ഉയർന്ന് വന്നില്ലെന്നും ഹർജിക്കാരൻ പറയുന്നു. മാത്രമല്ല ജൂണിൽ നടന്ന യോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്നും ആരോപിക്കുന്നു. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ ഭൂമി മൂന്ന് കക്ഷികൾക്കുമായി തുല്യമായി വീതിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി മധ്യസ്ഥ സമിതിയെ നിയമിച്ചത്.