ശ്രീദേവിയുടെ മദ്യപാനം... ഇനിയെങ്കിലും അസംബന്ധം പ്രചരിപ്പിക്കുന്നത് നിര്‍ത്തെന്ന് കമലും ഖുശ്ബുവും
ശ്രീദേവി എന്ന ഇന്ത്യന്‍ താരറാണിയുടേത് ദൗര്‍ഭാഗ്യകരമായ ഒരു മരണമായിരുന്നു. ഭര്‍ത്താവ് ബോണി കപ്പൂറിന്റെ സഹോദരിയുടെ മകന് മോഹിത് മേവാറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ എത്തിയപ്പോഴായിരുന്നു മരണം അവരുടെ അപ്രതീക്ഷിത മരണം. മരണം അപ്രതീക്ഷിതമായതോടെ മാധ്യമങ്ങള്‍ക്ക് ആ വാര്‍ത്ത ചാകരയായി. ആദ്യം ഹൃദയാഘാതമായിരുന്നെന്നും പിന്നീട് ബാത്ത് ടെബ്ബില് വീണ് തലയ്ക്ക് മുറിവേറ്റാണ് മരണം സംഭവിച്ചതെന്നും വാര്‍ത്തകള്‍ വന്നു. ശ്രീദേവിയുടെ മരണകാരണം എന്തെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളായി. സൗന്ദര്യ വര്‍ധക ശസ്ത്രക്രിയയും മദ്യപാനവും എന്ന് വേണ്ട വിവധ കാരണങ്ങള്‍ മാധ്യമങ്ങള്‍ സ്വയം കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് വ്യക്തമാക്കി ദുബൈ പോലീസ് രംഗത്തെത്തി. മരണ കാരണ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണെന്നും മരണത്തില്‍ അസ്വാഭിവികത ഇല്ലെന്നും പോലീസ് വ്യക്തമാക്കിയെങ്കിലും മാധ്യമങ്ങള്‍ ആ നിഗമനങ്ങളില്‍ ഒന്നും തൃപ്തരായില്ല.
പ്രതിസ്ഥാനത്ത് ബോണി കപൂര്‍
ശ്രീദേവിയുടേത് കൊലപാതകമാണെന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചു. പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ഭര്‍ത്താവ് ബോണി കപൂറിനെ. എന്നാല്‍ അത്തരത്തില്‍ സംശയകരമായ ഒന്നുമില്ലെന്നും മരണത്തില്‍ ദുരൂഹത ഇല്ലെന്നും പോലീസ് വ്യക്തമാക്കി.പക്ഷേ ശ്രീദേവിയെ വിടാന്‍ മാധ്യമങ്ങള്‍ ഒരുക്കമല്ലായിരുന്നു.
ബാത്ത് റൂമില്‍
ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറിന് വേണ്ടി തയ്യാറാകുന്നതിന് ബാത്ത് റൂമില്‍ കയറിയതാണെന്നും ബോധം കെട്ട് വെള്ളത്തിലേക്ക് വീണുവെന്നും ശ്വാസകോശത്തില്‍ വെള്ളം കയറി മരണം സംഭവിച്ചുവെന്നുമായി പോലീസ് റിപ്പോര്‍ട്ട്.
മരണത്തിന്റെ ഡെമോ
എന്നാല്‍ അങ്ങനെ ഒരാള്‍ മരിക്കുമോ എന്നായി മാധ്യമങ്ങളുടെ അടുത്ത ചര്‍ച്ച. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതിന് മുന്നേ എങ്ങിനെ മരിച്ചു എന്ന് വിധിയെഴുതുകയായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ. മാധ്യമപ്രവർത്തനത്തിന് നിരക്കാത്ത തരത്തിലാണ് പല ചാനലുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാത്ത് ടബ്ബില്‍ റിപ്പോര്‍ട്ടര്‍മാര്‍ കിടന്ന് ഡെമോ കാണിച്ചായിരുന്നു മരണം വിശദീകരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്.
പ്രണയബന്ധങ്ങള്‍
മരണം സംബന്ധിച്ച ഇത്തരം സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതോടെ മാധ്യമങ്ങള്‍ തിരിഞ്ഞത് ശ്രീദേവിയുടെ സ്വകാര്യ ജീവിതത്തിലേക്കായിരുന്നു. ബോണി കപൂറുമായുള്ള ബന്ധവും അതിന് മുന്‍പ് അവര്‍ക്കുണ്ടായ പ്രണയ ബന്ധങ്ങള്‍ എന്നതുള്‍പ്പെടെ അവരുടെ മരണവാര്‍ത്തകളുടെ കൂട്ടത്തിലെ തലക്കെട്ടുകളായി.
കമലഹാസനുമായി പ്രണയം
ഒരുകാലത്തെ തമിഴ് സിനിമയിലെ മികച്ച ജോഡികളായിരുന്നു ശ്രീദേവിയും കമലഹാസനും. എന്നാല്‍ അന്ന് അവര്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നെന്ന് ചില തമിഴ് മാധ്യമങ്ങള്‍ എഴുതി വിട്ടു. ഇതില്‍ വിശദീകരണവുമായി കമലഹാസന് തന്നെ രംഗത്തെത്തി.
പെങ്ങള്
തന്റെ പ്രിയ സഹോദരിയാണ് ശ്രീദേവിയെന്നും ഞങ്ങള്‍ തമ്മില്‍ സഹോദരി സഹോദര ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കമല്‍ വ്യക്തമാക്കി. ദയവ് ചെയ്ത് ഇത്തരം വ്യാജവാര്‍ത്തകള്‍ അവരുടെ മരണ സമയത്തെങ്കിലും പടച്ചുവിടാതിരിക്കൂവെന്ന് കമല്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പൊട്ടിത്തെറിച്ച് ഖുശ്ബു
മദ്യപാനമാണ് ശ്രീദേവിയുടെ മരണത്തിലേക്ക് നയിച്ചതെന്ന മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ പരക്കാന്‍ തുടങ്ങിയതോടെ പൊട്ടിത്തെറിച്ച് നടി ഖുശ്ബു രംഗത്തെത്തി.
ഇല്ലാ കഥകള്‍
എന്തിനാണ് ഇത്തരത്തില്‍ ഇല്ലാകഥകള്‍ പടച്ചുവിടുന്നതന്നായിരുന്നു നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു ചോദിച്ചത്. മരണസമയത്ത് അവര്‍ മദ്യപിച്ചിരുന്നതുകൊണ്ട് അവര്‍ ഒരു ചീത്ത സ്ത്രീയാകുമോ എന്നും ഖുശ്ബു ചോദിച്ചു. ഇത്തരം വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.