പ്ലസ് ടു ഫലം കണ്ട് വിദ്യാർത്ഥികളുടെ കണ്ണുതള്ളി! പലർക്കും ആകെ മാർക്കിനെക്കാൾ കൂടുതൽ മാർക്ക്, 35ൽ 40!
പരീക്ഷാഫലം പരിശോധിച്ച ചില വിദ്യാർത്ഥികളാണ് തങ്ങൾക്ക് ആകെ മാർക്കിനെക്കാൾ ഉയർന്ന മാർക്ക് ലഭിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്.
Recommended Video
പാട്ന: പരീക്ഷകളിലെ കോപ്പിയടിയും ക്രമക്കേടുകളും ബിഹാറിൽ പുതിയ സംഭവമൊന്നുമല്ല. ആരും ഇതുവരെ കാണാത്ത കോപ്പിയടി രീതികൾ പരീക്ഷിച്ച് വിദ്യാർത്ഥികളും, പഠിക്കുന്ന വിഷയമറിയാത്ത വിദ്യാർത്ഥിക്ക് ഉയർന്ന റാങ്ക് നൽകി ബിഹാറിലെ പരീക്ഷാ ബോർഡും ഇതിനുമുൻപ് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. പക്ഷേ, ഇത്തവണത്തെ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ മുൻവർഷങ്ങളിലെ ക്രമക്കേടുകളെയെല്ലാം കടത്തിവെട്ടുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളെ വിജയിപ്പിച്ചും, ആകെ മാർക്കിനെക്കാൾ കൂടുതൽ മാർക്ക് നൽകിയുമാണ് ബിഹാർ സ്കൂൾ പരീക്ഷാ ബോർഡ് ഇത്തവണ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ വിവാദങ്ങളും ഉടലെടുത്തിരിക്കുന്നത്. പരീക്ഷാഫലം പരിശോധിച്ച ചില വിദ്യാർത്ഥികളാണ് തങ്ങൾക്ക് ആകെ മാർക്കിനെക്കാൾ ഉയർന്ന മാർക്ക് ലഭിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്.
ടോട്ടൽ മാർക്കിനെക്കാൾ കൂടുതൽ...
അർവാൾ ജില്ലയിൽ നിന്നുള്ള ഭീംകുമാർ എന്ന വിദ്യാർത്ഥിയാണ് തനിക്ക് ടോട്ടൽ മാർക്കിനക്കാൾ കൂടുതൽ മാർക്ക് ലഭിച്ചെന്ന് പറഞ്ഞ് രംഗത്തെത്തിയത്. പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷയുടെ തിയറി പേപ്പറിൽ 35 ആണ് ടോട്ടൽ മാർക്ക്. പക്ഷേ, ഭീംകുമാറിന് ഈ പേപ്പറിൽ ലഭിച്ചിരിക്കുന്നത് 38 മാർക്കും. എന്നാൽ ഇത്തരം സംഭവങ്ങൾ ബിഹാറിൽ പതിവായതിനാൽ തനിക്ക് ഞെട്ടലൊന്നും ഉണ്ടായില്ലെന്നായിരുന്നു ഭീംകുമാറിന്റെ പ്രതികരണം.
ഫിസിക്സിലും...
ഈസ്റ്റ് ചമ്പാരനിൽ നിന്നുള്ള സന്ദീപ് കുമാറിനും ഇതുപോലെ കൂടുതൽ മാർക്ക് ലഭിച്ചിട്ടുണ്ട്. ഫിസിക്സ് പരീക്ഷയുടെ തിയറി പേപ്പറിലാണ് സന്ദീപ് കുമാറിന് 38 മാർക്ക് കിട്ടിയത്. ഫിസിക്സിന്റെ ടോട്ടൽ മാർക്ക് 35 ആയിരിക്കെയാണ് ഈ മറിമായം. അതേസമയം ഇംഗ്ലീഷിലും രാഷ്ട്രഭാഷയിലും സന്ദീപ് കുമാറിന് പൂജ്യം മാർക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദർബംഗയിലെ രാംകുമാറിന് കണക്ക് പരീക്ഷയിൽ 35ൽ 40 മാർക്കാണ് ലഭിച്ചിരിക്കുന്നത്. അതിനിടെ പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾ വിജയിച്ചതായും ചിലർ ആരോപിക്കുന്നു.
പരീക്ഷ എഴുതിയില്ല...
വൈശാലിയിലെ ജാൻവി എന്ന വിദ്യാർത്ഥിയാണ് പരീക്ഷ എഴുതാതിരുന്നിട്ടും പന്ത്രണ്ടാം ക്ലാസ് പാസായത്. ബയോളജി പരീക്ഷ എഴുതാതിരുന്ന ജാൻവിയെ 18 മാർക്ക് നൽകിയാണ് ബിഹാർ പരീക്ഷാ ബോർഡ് വിജയിപ്പിച്ചിരിക്കുന്നത്. പാട്നയിൽ നിന്നുള്ള സത്യകുമാർ എന്ന വിദ്യാർത്ഥിയ്ക്കും ഇതേ അനുഭവമുണ്ടായി. എന്തായാലും പരീക്ഷയിലെ ക്രമക്കേടുകൾക്ക് പിന്നാലെ പരീക്ഷാഫലത്തിലും ഗുരുതരമായ പിഴവുകൾ സംഭവിച്ചിരിക്കുന്നത് ബിഹാർ വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.