3000 കോടി രൂപ ആര് തന്നു? ചോദ്യങ്ങളുമായി ചിദംബരം, പിഎം കെയേര്‍സ് ഫണ്ടിലേക്ക് പണമൊഴുക്ക്
ദില്ലി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ പിഎം കെയേര്‍സ് ഫണ്ടിലേക്ക് എത്തിയത് കോടികള്‍. ആദ്യ അഞ്ച് ദിവസത്തിനിടെ സംഭാവനയായി ലഭിച്ചത് 3076 കോടി രൂപ. സര്‍ക്കാര്‍ പുറത്ത് വിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മാര്‍ച്ച് 27നാണ് ഫണ്ട് രൂപീകരിച്ചത്. മാര്‍ച്ച് 31 വരെയുള്ള അഞ്ച് ദിവസത്തിനിടെയാണ് 3000ത്തിലധികം കോടി ലഭിച്ചിരിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തെ കണക്കാണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യ അഞ്ചുദിവസം തന്നെ ഇത്രയും പണം എത്തി എന്നത് നിസാര കാര്യമല്ല. എന്നാല്‍ ആരാണ് ഇത്രയും ഫണ്ട് തന്നത്. എന്തുകൊണ്ടാണ് സംഭാവന തന്നവരുടെ പേരുകള്‍ വെളിപ്പെടുത്താതത്. ഏത് എന്‍ജിഒകളും ട്രസ്റ്റുകളും അവര്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. എന്തുകൊണ്ട് പിഎം കെയേര്‍സ് ഫണ്ട് മാത്രം ഈ ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുന്നുവെന്നും മുന്‍ ധനമന്ത്രി പി ചിദംബരം ചോദിച്ചു.
Recommended Video
വിദേശത്ത് നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഇത്രയും തുക പിഎം കെയേര്‍സ് ഫണ്ടിലേക്ക് വന്നത്. 3076.85 കോടി രൂപയില്‍ 3076 കോടിയും വന്നത് ഇന്ത്യയില്‍ നിന്നാണ്. ബാക്കി 39.67 ലക്ഷമാണ് വിദേശത്ത് നിന്ന് ലഭിച്ചത്. പിഎം കെയേര്‍സ് ഫണ്ടിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭാവന നല്‍കിയ വ്യക്തികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യമാണ് ചിദംബരം ചോദ്യം ചെയ്യുന്നത്. എന്തുകൊണ്ടാണ് പേര് വെളിപ്പെടുത്താന്‍ ഭയക്കുന്നതെന്നും ചിദംബരം ചോദിച്ചു.
ചോദ്യോത്തര വേളയില്ലാതെ പാര്‍ലമെന്റ് സമ്മേളനം; ശനിയും ഞായറും അവധിയില്ല, പ്രതിഷേധം
മാര്‍ച്ചില്‍ രൂപീകരിച്ച പിഎം കെയേര്‍സ് ഫണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനായ ട്രസ്റ്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. ട്രസ്റ്റിലെ വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇതിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ എന്‍ഡിടിവി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ പരസ്യമാക്കാന്‍ സാധിക്കില്ലെന്നാണ് മറുപടി ലഭിച്ചത്. ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയന്റ് സെക്ട്രറി ശിഖര്‍ കെ പരദേശിയും ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസര്‍ ഹാര്‍ദിക് ഷായുമാണ് ഒപ്പ് വച്ചിരിക്കുന്നത്.