ഫെബ്രുവരി 24ന് ഒരു കോടി അക്കൗണ്ടിലേക്ക് പണമെത്തും; കിസാൻ സമ്മാൻ നിധി മോദിയുടെ വിധിയെഴുതുമോ?
Recommended Video
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രാജ്യത്ത് അങ്ങോളം ഇങ്ങോളം ഉയർന്നു വരുന്ന കർഷക രോക്ഷം തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ബജറ്റിൽ പ്രധാനമന്ത്രി കിസാൻ നിധി എന്ന പേരിൽ പദ്ധതി ഉൾപ്പെടുത്തിയത്. കർഷകരുടെ അക്കൗണ്ടിലേക്ക് വർഷം ആറായിരം രൂപ നേരിട്ട് നൽകുന്നതാണ് പദ്ധതി. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും.
2018-2019 വർഷത്തെ ആദ്യ ഗഡുവായ 2000 ഫെബ്രുവരി 24ന് ശേഷം കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഫെബ്രുവരി 24നാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുക. രാജ്യത്തെ ഒരുകോടിയിലധികം വരുന്ന കർഷകർക്ക് ആദ്യദിനം തന്നെ പദ്ധതിയുടെ പ്രയോജനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാൻമന്ത്രി കിസാൻ സമ്മാൻ
രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ളവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. മൂന്ന് ഗഡുക്കളായാണ് 6000 രൂപ കർഷകരുടെ അക്കൗണ്ടിലെത്തുക. 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ 12 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. വലിയ കർഷക പ്രക്ഷോഭങ്ങൾക്കാണ് കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യം സാക്ഷിയായത്. കർഷകരോക്ഷം തണുപ്പിക്കാൻ വമ്പൻ പദ്ധതികളാണ് കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തിയത്.
ഒരു കോടിയിലധികം
ഒരു കോടിയിലധികം കർഷകർക്ക് ആദ്യ ദിനം തുക ലഭ്യമായേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് 2.2 കർഷകരുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ഡിസംബർ 1 മുതൽ മുൻകാല പ്രബല്യത്തോടയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാർച്ച് 31നുള്ളിൽ എല്ലാ കർഷകർക്കും ആദ്യ ഗഡു ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ മുതൽ രണ്ടാം ഗഡുവായ 2000 രൂപയുടെ വിതരണം ആരംഭിക്കും.
നിരസിച്ചു
43 ലക്ഷം അപേക്ഷകളാണ് ഇതുവരെ വിശദമായ പരിശോധനയ്ക്കൊടുവിൽ കേന്ദ്ര സർക്കാർ നിരസിച്ചത്. ആധാറുമായി ബന്ധപ്പെടുത്തിയാണ് ആദ്യഘട്ട പരിശോധന. 21ആം തീയതിവരെയുള്ള കണക്കനുസരിച്ച് ഏകദേശം എട്ട് ലക്ഷം അപേക്ഷകളാണ് കേരളത്തിൽ ഇതുവരെ ലഭിച്ചത്. 2101 അപേക്ഷകളാണ് ഇതുവരെ നിരസിക്കപ്പെട്ടത്. ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ് എന്നിവയിലെ പൊരുത്തക്കേടുകൾ മൂലമാണ് പല അപേക്ഷകളും നിരസിക്കപ്പെടുന്നത്.
ഉത്തേരന്ത്യൻ സംസ്ഥാനങ്ങൾ മുമ്പിൽ
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആസാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ കർകരുടെ അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുവരെ യാതൊരു രേഖകളും സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച 4892 കർഷകരുടെ രേഖകളും നിരസിച്ചു. ഛത്തീസ്ഗഡ് ഇതുവരെ 83 കർഷകരുടെ വിവരങ്ങൾ മാത്രമാണ് കേന്ദ്രത്തിന് സമർപ്പിച്ചത്.
അപേക്ഷിക്കാൻ അർഹതയില്ലാത്തവർ
മന്ത്രിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷൻമാർ, ഭരണഘടനാ സ്ഥാപനങ്ങളിൽ നിലവിൽ ഉള്ളതും മുൻപ് പ്രവർത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥർ എന്നിവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല.
പെൻഷൻ വാങ്ങുന്നവർ
പ്രതിമാസം 1000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ അപേക്ഷിക്കാൻ യോഗ്യരല്ല. ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, അക്കൗണ്ടന്റ് തുടങ്ങിയ പ്രൊഫഷണൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അപേക്ഷിക്കാൻ കഴിയില്ല.
തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാജ്യത്തെ വനിതാ പാർട്ടികളും; സഖ്യം രൂപികരിച്ചു, 283 സീറ്റിൽ മത്സരിക്കും