സിഖ് വോട്ട് ഉറപ്പിക്കാൻ അവസാന വട്ട നീക്കവുമായി മോദി; അഫ്ഗാൻ സിഖ്-ഹിന്ദു നേതാക്കളുമായി കൂടിക്കാഴ്ച
ദില്ലി; പഞ്ചാബ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സിഖ് സമുദായത്തെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബി ജെ പി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ്-ഹിന്ദു പ്രതിനിധികളുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ അവിടെ നിന്നും ഇന്ത്യയിലെത്തിയ സിഖ് സമുദായാംഗങ്ങളുമായാണ് ഔദ്യോഗിക വസതിയിൽ വെച്ച് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
ഇന്ത്യയെ തങ്ങളുടെ സ്വന്തം വീട് പോലെ തന്നെ കണക്കാക്കണമെന്ന് കൂടിക്കാഴ്ചയിൽ മോദി നേതാക്കളോട് പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ഭാവിയിൽ സിഖ് സമൂഹത്തിന് തുടർച്ചയായ പിന്തുണ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖുകാരെയും ഹിന്ദുക്കളെയും സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് സമുദായാംഗങ്ങൾ സർക്കാരിനോട് കൂടിക്കാഴ്ചയിൽ നന്ദി അറിയിച്ചു. ഇന്ത്യൻ പൗരത്വം നൽകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പഞ്ചാബിലെ പ്രമുഖ സിഖ് നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബിൽ നിന്നുള്ള 31 അംഗ സംഘമാണ് മോദിയുടെ ഔദ്യോഗിക വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തിയത്. കർതാപൂർ ഇടനാഴി തുറന്നതും സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് ഇന്ത്യയിലെത്തിച്ചതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ബി ജെ പിയുടെ ഭരണനേട്ടമായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയിരുന്നു.
നിലവിൽ സംസ്ഥാനത്ത് ബി ജെ പിക്ക് കാര്യമായ സ്വാധീനം ഇല്ല.വിവാദമായ കർഷക നിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷകരായ സിഖ് സമുദായാംഗങ്ങൾക്കിടയിൽ ബി ജെ പിക്കെതിരെ കടുത്ത രോഷം നിലനിൽക്കുന്നുണ്ട്. മാത്രമല്ല അകാലിദൾ സഖ്യം വിട്ടതുൾപ്പെടെയുള്ള വിഷയങ്ങളും തിരിച്ചടിയാകുമെന്ന ആശങ്ക ബി ജെ പിക്കുണ്ട്. ഈ അതൃപ്തികൾ മറുകടക്കാനുള്ള തന്ത്രങ്ങളാണ് അവസാന നിമിഷവും ബി ജെ പി നടത്തുന്നത്.
ശിരോമണി അകാലിദള്‍ സഖ്യത്തിലാണ് ബി ജെ പി ഇതുവരെ പഞ്ചാബിൽ മത്സരിച്ചിരുന്നതും അധികാരത്തിലേറിയത്. വിവാദ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അകാലിദൾ എൻ ഡി എ ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് അവർ ബി എസ് പിയുമായി സംസ്ഥാനത്ത് സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഇക്കുറി മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായി സഖ്യത്തിലാണ് ബി ജെ പി പഞ്ചാബിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കർഷക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന അമരീന്ദറുമായുള്ള സഖ്യം തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. അഭിപ്രായ സർവ്വേകൾ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകളാണ് സഖ്യത്തിന് ഇതുവരെ പ്രവചിച്ചിരുന്നത്.
നാളെയാണ് പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 117 നിയസഭാ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 1304 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2.14 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇത്തവണ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്. ആം ആദ്മിയും കോൺഗ്രസും തമ്മിലാണ് യാഥാർത്ഥ പോരാട്ടം. ശക്തമായ പ്രചരണങ്ങളാണ് ആം ആദ്മി അവസാന നിമിഷം വരെയും സംസ്ഥാനത്ത് കാഴ്ച വെച്ചത്. ഈ ആവേശം വോട്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. വിജയിച്ചാൽ ദില്ലിക്ക് പുറത്തൊരു സംസ്ഥാനത്ത് കൂടി ആം ആദ്മിക്ക് അധികാരം ലങിക്കും.
Recommended Video
2017 ൽ 77 സീറ്റുകൾ നേടിയായിരുന്നു പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിലേറിയത്. എന്നാൽ ഇക്കുറി കോൺഗ്രസ് വീഴുമെന്നും ആം ആദ്മി വലിയ ഭൂരിപക്ഷം നേടി ഭരണം പിടിക്കുമെന്നുമാണ് അഭിപ്രായ സർവ്വേകൾ എല്ലാം പ്രവചിക്കുന്നത്.












Click it and Unblock the Notifications