രാജ്യത്ത് ഞായറാഴ്ച ജനത കര്‍ഫ്യൂ, എഴ് മുതല്‍ ഒന്‍പത് വരെ പുറത്തിറങ്ങരുത്, ആഹ്വാനവുമായി പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജനത കര്‍ഫ്യൂ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 22ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും രാവിലെ 7 മണി മുതല്‍ രാത്രി 9വരെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി ജനത കര്‍ഫ്യൂവിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനത കര്‍ഫ്യൂ പൗരന്മാര്‍ സ്വയം പ്രഖ്യാപിക്കണമെന്നും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും അറിയിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടപ്പാക്കുന്ന കര്‍ഫ്യൂ ആണിത്. ഇത് നടപ്പാക്കണം. അടുത്ത രണ്ട് ദിവസം ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണം. നമ്മുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കണം. ഇതിനായി വൈകീട്ട് അഞ്ച് മണിക്ക് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കൈകള്‍ കൂട്ടിമുട്ടിയോ അഞ്ച് മിനിറ്റ് നന്ദി പ്രകടിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അത് വീട്ടില്‍ നിന്നു തന്നെ നിര്‍വഹിക്കാന്‍ ശ്രമിക്കണം. 65 വയസിന് മുകളിലുള്ള എല്ലാവരും പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ജനം കരുതലോടെയിരുന്നാല്‍ കൊറോണയെ നമുക്ക് തുരത്താം. ഇന്ന് മുതുല്‍ ഞായറാഴ്ച വരെ ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കാന്‍ ശ്രമിക്കണം. വരും ദിവസങ്ങളില്‍ ജനത കര്‍ഫ്യൂനെ കുറിച്ചുള്ള കാര്യം എല്ലാവരിലേക്കും എത്തിക്കണം. ഒരാള്‍ക്ക് രോഗമില്ലെങ്കില്‍ ആയാള്‍ക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നല്‍ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിനോടൊപ്പം രാജ്യത്തെ എല്ലാ പൗരന്മാരും തനിക്ക് കുറച്ച് ആഴ്ചകള്‍ തരണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ലോക മഹായുദ്ധ കാലത്ത് പോലും ഇത്രയധികം പ്രതിസന്ധി ലോകരാജ്യങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധയെ ആരും നിസ്സാരമായി കാണരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ക്ഷമയും ജാഗ്രതയുമാണ് കൊറോണയെ നേരിടാൻ ഏറ്റവും പ്രധാനമായി വേണ്ടത്. കൊറോണ ബാധിതന്‍ അല്ലെന്ന് സ്വയം ഉറപ്പ് വരുത്തണം. നമ്മള്‍ ആരോഗ്യത്തോടെ ഇരിക്കുകയാണെങ്കില്‍ സമൂഹവും ആരോഗ്യത്തോടെ ഇരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ എല്ലാ ശ്രമവുമെടുക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഇതോടൊപ്പം വീട്ടില്‍ നിന്ന് ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു