അതിർത്തിക്ക് അപ്പുറത്തെ ജിഹാദികള്‍ കോണ്‍ഗ്രസിനേയും എസ്പിയേയും പിന്തുണയ്ക്കുന്നു: നരേന്ദ്ര മോദി
കാണ്‍പൂർ: രാജ്യത്ത് "വോട്ട് ജിഹാദ്" എന്ന പ്രചരണം വീണ്ടും ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ് വാദി പാർട്ടിയുടെയും കോൺഗ്രസിൻ്റെയും സഖ്യത്തെ അതിർത്തിക്കപ്പുറത്തുള്ള "ജിഹാദികൾ" പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. യുപിയിലെ ഡിയോറിയയിൽ നടന്ന ബി ജെ പി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി.
"ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്ന ചില ശക്തികളുണ്ട്. ഈ ആളുകൾ ജൂൺ 4 ന് വ്യത്യസ്ത സ്വപ്നങ്ങൾ കാണുകയാണ്. പാകിസ്ഥാനിൽ, എസ്പിയും കോൺഗ്രസും അടങ്ങുന്ന ഇന്ത്യൻ സഖ്യത്തിന്റെ വിജയിത്താനായി പ്രാർത്ഥനകൾ നടക്കുന്നു. അതിർത്തിക്കപ്പുറമുള്ള ജിഹാദികൾ അവരെ പിന്തുണയ്ക്കുന്നു. ഇവിടെ എസ്പിയും കോൺഗ്രസും വോട്ട് ജിഹാദിന് വേണ്ടി അഭ്യർത്ഥിക്കുകയാണ് " അദ്ദേഹം പറഞ്ഞു.

അവരുടെ വിഷയം രാജ്യത്തിൻ്റെ വികസനമല്ല; അവർ ഇന്ത്യയെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ തൻ്റെ എതിർപ്പിനും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിനും "INDI ജമാഅത്ത്" തന്നെ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷത്തെ ആക്ഷേപിച്ചുകൊണ്ട് മോദി അഭിപ്രായപ്പെട്ടു.
"ഞങ്ങൾ അധികാരത്തിൽ വന്നാൽ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമമായ സിഎഎ റദ്ദാക്കുമെന്നും INDI ജമാഅത്ത് പറയുന്നു. " മോദി പറഞ്ഞു. ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്കായി കോൺഗ്രസ് തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
"യുപിയിലും ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ദിവസം വിദൂരമല്ല. ബ്രഹ്മോസ് മിസൈലുകൾ ചിലരെ ഭയപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ബ്രഹ്മോസ് മിസൈലുകൾക്ക് ആവശ്യക്കാരുണ്ട്, എന്നാൽ കോൺഗ്രസ് അവരുടെ മുന്നിൽ പോലും തടസ്സങ്ങൾ സൃഷ്ടിച്ചു." പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത നേടാനോ ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള കഴിവ് വികസിപ്പിക്കാനോ ഇന്ത്യൻ സഖ്യം ആഗ്രഹിക്കുന്നില്ല. ഇന്ത്യ സഖ്യ അംഗങ്ങൾ വിദേശ ആയുധ ഇടപാടുകൾ തുടരാൻ ആഗ്രഹിക്കുന്നു. അതുവഴി അവരുടെ ബ്രോക്കറേജ് തുടർന്നും സ്വന്തമാക്കാന്‍ കഴിയുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം, മിർസാർപൂരില്‍ നടന്ന റാലിയിലും പ്രധാനമന്ത്രി വലിയ അധിക്ഷേപ പരാമർശങ്ങളാണ് പ്രതിപക്ഷത്തിനെതിരെ നടത്തിയത്. പിടിക്കപ്പെടുന്ന തീവ്രവാദികളെ പോലും സമാജ്വാദി പാർട്ടിക്കാർ വിട്ടയച്ചു . ഇതിനെതിരെ സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ എസ്പി സർക്കാർ സസ്‌പെൻഡ് ചെയ്യാറുണ്ടായിരുന്നു. യുപിയും പൂർവാഞ്ചലും മുഴുവൻ അവർ മാഫിയയുടെ വിഹാരകേന്ദ്രമാക്കി മാറ്റിയെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.












Click it and Unblock the Notifications