ഞാൻ അഹമ്മദാബാദ് വരെ പോയി, നിങ്ങളോ..... ദ്വിഗ് വിജയ് സിംഗിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതിരുന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ധാര്ഷ്ട്യത്തെയും ജനാധിപത്യത്തോടുള്ള അനാദരവുമാണ് ദ്വിഗ് വിജയ് സിംഗിന്റെ നടപടിയിൽ നിന്നും വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ രത്ലമിൽ ബിജെപി പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഞാൻ അഹമ്മദാബാദിൽ പോയി വോട്ട് രേഖപ്പെടുത്തി, രാജ്യത്തിന്റെ രാഷ്ടട്രപതിയും ഉപരാഷ്ട്രപതിയുമെല്ലാം വരിയിൽ കാത്ത് നിന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങി. പക്ഷേ ദ്വിഗ് വിജയ് സിംഗിന് മാത്രം വോട്ട് ചെയ്യണമെന്ന് തോന്നിയില്ല, പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാലിലെ സീറ്റ് നഷ്ടമാകുന്നതിനെ കുറിച്ച് മാത്രമാണ് അദ്ദേഹത്തിന്റെ ചിന്ത, കന്നി വോട്ടർമാർക്ക് എന്ത് സന്ദേശമാണ് ദ്വിഗ് വിജയ് സിംഗ് നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ആറാം ഘട്ടം കോൺഗ്രസിന്റേത്; ബിജെപിക്ക് നഷ്ടം നേടിയതിനേക്കാൾ അധികം, വരുണും മനേകയും വീഴുമോ?
വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിൽ സന്ദർശനം നടത്തി മണ്ഡലത്തിൽ സജീവമായിരുന്നു ദ്വിഗ് വിജയ് സിംഗ്. ഭോപ്പാലിൽ നിന്നും 136 കിലോമീറ്റർ അകലെയുള്ള രാജ്ഗഡിലായിരുന്നു ദ്വിഗ് വിജയ് സിംഗിന്റെ വോട്ട്. തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്ത് സന്ദർശിക്കുന്ന തിരക്കിലായതിനാൽ വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ലെന്നും തനിക്ക് അതിൽ ഖേദമുണ്ടെന്നും ദ്വിഗ് വിജയ് സിംഗ് പ്രതികരിച്ചിരുന്നു.
നേരത്തെ രണ്ട് തവണ ദ്വിഗ് വിജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മണ്ഡലമാണ് രാജ്ഗഡ്. മുഖ്യമന്ത്രി കമൽ നാഥിന്റെ നിർദ്ദേശ പ്രകാരം ഇക്കുറി ബുദ്ധിമുട്ടേറിയ ഭോപ്പാൽ മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു ദ്വിഗ് വിജയ് സിംഗ്. മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിംഗ് താക്കൂറാണ് ഭോപ്പാലിൽ ദ്വിഗ് വിജയ് സിംഗിന്റെ എതിർ സ്ഥാനാർത്ഥി. 30 വർഷമായി ബിജെപിക്കൊപ്പം നിൽക്കുന്ന സീറ്റാണ് ഭോപ്പാൽ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ