മോദിയെ കാത്തിരിക്കുന്നത് ഇന്ദിരയുടെ വിധി... 1977ന് സമാനം, ജനതാ പാര്‍ട്ടി പകരം മഹാസഖ്യം!!
മോദിക്ക് ഇന്ദിരയുടെ വിധിയുണ്ടാവുമെന്ന് വിലയിരുത്തല്‍
ലഖ്‌നൗ: ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റമ്പിയിരിക്കുകയാണ് ബിജെപി. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങവേയാണ് പുതിയ പ്രതിസന്ധി നരേന്ദ്ര മോദി സര്‍ക്കാരിനെ തേടിയെത്തിയിരിക്കുന്നത്. പ്രതിപക്ഷ ഐക്യത്തെ മറികടക്കുക എന്ന് പറയുന്നത് തല്‍ക്കാലം വെല്ലുവിളിയാണ്. സ്വന്തം പേരില്‍ ഓടുന്ന വണ്ടിയുടെ ബെല്ലും ബ്രേക്കുമൊക്കെ പോയിരിക്കുകയാണെന്ന് മോദി മനസിലാക്കിയിട്ടുണ്ട്. ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വീഴ്ച്ച എന്നതും അദ്ഭുതകരമാണ്.
അതായത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അവസ്ഥയാണ് മോദിയെ കാത്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 1977ല്‍ ഇന്ദിര തോറ്റോടിയിരുന്നു. അടിയന്തരാവസ്ഥയുടെ കഠിന കാലങ്ങളിലൂടെ കടന്നുപോയ ഇന്ത്യന്‍ ജനത ഇന്ദിരയ്ക്ക് നല്‍കിയ ശിക്ഷ കൂടിയായിരുന്നു ഇത്. ഈ സംഭവത്തിന് ശേഷം ഭാരതീയ ജനസംഘം എന്ന ഇന്നത്തെ ബിജെപി വളര്‍ന്ന് വന്നത്. അന്ന് ജനതാപാര്‍ട്ടി രൂപീകരിക്കപ്പെട്ടതും ഇത്തരമൊരു പ്രതിപക്ഷ ഐക്യത്തോടെയായിരുന്നു. അന്ന് ജനസംഘം ജനതാപാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ബിജെപിയാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാന എതിരാളി.
കൈരാന നല്‍കുന്ന പാഠം
ബിജെപി തകര്‍ന്നടിഞ്ഞതോടെ മോദി കാര്യം തീരുമാനമായിരിക്കുകയാണ്. യുപിയില്‍ ഭൂരിഭാഗം സീറ്റുകളും ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കുക എന്നത് നടക്കാത്ത കാര്യമാണ്. ഇവിടെ യോഗിയുടെ കീഴില്‍ ബിജെപി കാര്യമായ മുന്നേറ്റം നടത്തുന്നില്ല. ഭൂരിപക്ഷം കിട്ടിയെങ്കിലും ആ അനുകൂല തരംഗം നഷ്ടമായി എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ആര്‍എസ്എസിന്റെ പേരില്‍ ബിജെപി നേടിയ മുന്‍തൂക്കവും നഷ്ടപ്പെട്ടിരിക്കുകയാണ്.
ജനതാപാര്‍ട്ടിക്ക് സമാനം
ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏകാധിപതിക്ക് തുല്യമായി വളരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നത്. ഇന്ദിരയെ അധികാരത്തില്‍ നിന്ന് അകറ്റാനായി പല പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടിയെന്ന പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാരത്തില്‍ എത്തുകയും ചെയ്തു. ഇന്ദിര പ്രതിപക്ഷത്തിന്റെ ശക്തി കുറച്ച് കണ്ടതും അടിയന്തരാവസ്ഥയുടെ ദുരന്തങ്ങളുമായിരുന്നു അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. ഇവിടെയും മോദിയെ അധികാരത്തില്‍ നിന്ന് അകറ്റാനാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മോദിക്ക് ഒറ്റയ്ക്ക് പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമോ എന്നാണ് ചോദ്യം.
ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നായി
മോദി സര്‍ക്കാരിന്റെ നാലു വര്‍ഷ ഭരണം കൊണ്ട് ബിജെപി വിരുദ്ധ വോട്ടുകളൊക്കെ ഒന്നായിരിക്കുകയാണ്. അതോടൊപ്പം സ്ഥിരമായി ശത്രുതയിലായിരുന്ന ജാട്ടുകളും മുസ്ലീങ്ങളും ഒന്നായിരിക്കുകയാണ്. ഇവരെ ഒന്നിപ്പിക്കാന്‍ ആര്‍എല്‍ഡിക്കും എസ്പിക്കും കഴിഞ്ഞതും ബിജെപിയുടെ യുപിയിലെ സാധ്യത ഇല്ലാതാക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ദളിതുകളും മുസ്ലീങ്ങളും കൂട്ടത്തോടെ പ്രതിപക്ഷ കക്ഷികളെ പിന്തുണയ്ക്കുന്നുണ്ട്. കൈരാനയില്‍ എസ്പി മുസ്ലീം സ്ഥാനാര്‍ത്ഥിയെ നല്‍കിയപ്പോള്‍ ആര്‍എല്‍ഡി സ്വന്തം ചിഹ്നവും വോട്ടുബാങ്കും നല്‍കിയാണ് ഇവരെ മത്സരിപ്പിച്ചത്. തബ്ബസ്സും ബീഗത്തിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചതും ഈ നീക്കമാണ്.
ബിജെപിക്ക് ആത്മവിശ്വാസം
ഇന്ദിരയെ പോലെ 2019ല്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സര്‍വേകളെല്ലാം മോദിക്ക് എതിരാളികളില്ലെന്ന് പ്രവചിക്കുന്നു. ഇതോടെ അവരുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. തീവ്ര ഹിന്ദുത്വ പ്രചാരണം വഴി ജാട്ട് വോട്ടുകള്‍ ഭിന്നിക്കാനാണ് അവരുടെ ശ്രമം. നേരത്തെ മുസഫര്‍നഗര്‍ കലാപമൊക്കെ അത്തരത്തില്‍ ഉണ്ടായതായിരുന്നു. അതേസമയം ഇന്ദിരയുടെ ആത്മവിശ്വാസം തന്നെ മോദിയും പിന്തുടരുന്നത് നല്ല ലക്ഷണമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അടിയന്തരാവസ്ഥയില്ലെങ്കിലും കര്‍ഷകരും ന്യൂനപക്ഷങ്ങളും സര്‍ക്കാരിന്റെ ജനദ്രോഹനയത്തില്‍ ദുരിതത്തിലാണ്. ഇവര്‍ ഇപ്പോഴേ സര്‍ക്കാരിനെ കൈയ്യൊഴിഞ്ഞ അവസ്ഥയാണ്. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് കരകയറി തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് മോദിക്കറിയാം. അദ്ദേഹത്തിന്റെ ബ്രാന്‍ഡിലുള്ള വിജയമാണ് ബിജെപി ലക്ഷ്യമിടുന്നതും.