സീപ്ലെയിനിലും മോദിയുടെ ഭീകരതള്ള്.. ഈ സീന്‍ ഉമ്മന്‍ചാണ്ടി പണ്ടേ വിട്ടതാ മോദിജീ!
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സീപ്ലെയിനില്‍ പറന്നിറങ്ങിയത് ചരിത്രത്തിലെ അപൂര്‍വ്വ സംഭവമെന്ന തരത്തിലാണ് ആഘോഷിക്കപ്പെട്ടത്. മാധ്യമങ്ങളും ബിജെപിയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റും ആദ്യത്തെ സംഭവം എന്ന നിലയ്ക്കാണ് പ്രചാരണം നടത്തിയതും. ഇന്ത്യയില്‍ സീപ്ലെയിനില്‍ യാത്ര ചെയ്യുന്ന ആദ്യത്തെ പ്രധാനമന്ത്രിയും യാത്രക്കാരനും മോദിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാലാ വാദം തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നു. മോദി സീ പ്ലെയിന്‍ കാണും മുന്‍പേ ആ സീന്‍ വിട്ടവരുണ്ട്. നമ്മുടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ഉള്ളവര്‍.
മോദിയുടെ സീപ്ലെയ്ന്‍ യാത്ര
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പ്രചാരണത്തിന്റെ കലാശക്കൊട്ടിലേക്കായിരുന്നു മോദിയുടെ സീപ്ലെയ്ന്‍ എന്‍ട്രി. അഹമ്മദാബാദില്‍ ബിജെപിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ സീപ്ലെയ്ന്‍ യാത്ര. രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ യാത്ര എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.
വെറും തള്ളല്‍
എന്നാല്‍ മോദിയുടേതും കൂട്ടരുടേതും വെറും തള്ളല്‍ മാത്രമാണ് എന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിരിക്കുന്നത്. 2010ല്‍ തന്നെ ഇന്ത്യയില്‍ സീപ്ലെയ്ന്‍ പറന്ന് തുടങ്ങിയിട്ടുണ്ട്. ജല്‍ ഹാന്‍സ് എന്ന് പേരിട്ട പദ്ധതി നടപ്പിലാക്കിയത് പവന് ഹാന്‍സ് എന്ന ഹെലികോപ്ടര്‍ സര്‍വ്വീസ് കമ്പനിയും ആന്തമാന്‍ നിക്കോബാര്‍ ഭരണകൂടവും ചേര്‍ന്നായിരുന്നു. ഇക്കാര്യം അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഉമ്മൻചാണ്ടി വരെ പറന്നതാ
ജല്‍ ഹാന്‍സിനെക്കുറിച്ച് പ്രഫുല്‍ പട്ടേല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. ഈ സര്‍വ്വീസ് ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. പിന്നെ സ്ലീപ്ലെയ്ന്‍ പറന്നത് കേരളത്തിലാണ്. 2013 ജൂണില്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. ടൂറിസം വകുപ്പാണ് ഈ സീപ്ലെയ്ന്‍ പദ്ധതിക്ക് തുടക്കമിട്ടത്. അന്നത്തെ മുഖ്യമന്ത്രി ജലവിമാനം വെള്ളത്തിലിറക്കുകയും ചെയ്തു.
പ്രതിഷേധം മുടക്കിയ പദ്ധതി
സെസ്ന 206 ആംഫിബിയന്‍ എയര്‍ക്രാഫ്റ്റ് ആയിരുന്നു അന്ന് വെള്ളത്തില്‍ പറന്നത്. കൈരളി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ സീപ്ലെയ്ന്‍. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഈ വിമാനത്തില്‍ പൈലറ്റ് അടക്കം 6 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ച വിമാനത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി ട്വീറ്റ് ചെയ്യുകയുണ്ടായി. സ്ഥലത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
സ്വകാര്യ പദ്ധതികളും
സര്‍ക്കാരുകള്‍ മാത്രമല്ല, സ്വകാര്യ കമ്പനികളും സീപ്ലെയിന്‍ സര്‍വ്വീസുകള്‍ നടപ്പിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. സീബേര്‍ഡ് സീപ്ലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2012ല്‍ കേരളത്തിലും ലക്ഷദ്വീപിലുമായി പദ്ധതി പ്രഖ്യാപിച്ചിരുന്നു. മെഹൈര്‍ എന്ന കമ്പനി 2011ല്‍ ആന്തമാനിലും മഹാരാഷ്ട്രയിലും ഗോവയിലും സീപ്ലെയ്ന്‍ സര്‍വ്വീസ് നടത്തിയിരുന്നു. പല പ്രശ്നങ്ങളാല്‍ ഈ പദ്ധതികള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ടു.
തിരികെ കൊണ്ടുവരാൻ ശ്രമം
വാണിജ്യാടിസ്ഥാനത്തില്‍ സീപ്ലെയ്നുകളെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 9ന് സ്പൈസ്ജെററ് മുംബൈയില്‍ ഒരു സീപ്ലെയ്ന്‍ ട്രയല്‍ നടത്തിയിരുന്നു. അന്ന് വ്യോമയാന മന്ത്രി ഗജപതി രാജുവും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും സഞ്ചരിച്ച അതേ ജലവിമാനത്തില്‍ തന്നെയാണ് മോദിയുടെ യാത്രയും. പ്രചാരണമാകട്ടെ രാജ്യത്തെ തന്നെ ആദ്യത്തെ കന്നി ജലവിമാന യാത്രയെന്നും.
പ്രചാരണം പൊളിഞ്ഞു
രാജ്യത്തെ ആദ്യത്തെ സീപ്ലെയിനിലെ ആദ്യത്തെ യാത്രക്കാരന് എന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരുന്നത്. എന്നാല്‍ തള്ള് പൊളിഞ്ഞതോടെ തലക്കെട്ട് മാറ്റി. അതിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ പറക്കല്‍ എന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. 20 മിനുറ്റോളമാണ് മോദി സീപ്ലെയ്നില്‍ പറന്നത്.
ഗുരുതര ചട്ടലംഘനവും
പ്രധാനമന്ത്രി രണ്ടോ അതിലധികമോ എഞ്ചിനുള്ള വിമാനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ എന്നാണ് നിയമനം. സീപ്ലെയ്ന്‍ ഒരു എഞ്ചിന് മാത്രമുള്ള വാഹനമാണ്. മാത്രമല്ല വിദേശ പൈലറ്റാണ് ഈ വിമാനം നിയന്ത്രിച്ചിരുന്നത്. ക്വസ്റ്റ് കോഡിയാക് 100 എന്ന സീപ്ലെയ്ന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്സിനെതിരെ പാക് ബന്ധം ആരോപിക്കുന്ന മോദിക്കെതിരെ പാക് വിമാനം ബൂമറാംങ്ങായിരിക്കുകയാണ്.