ഭീകരവാദം വിഷയമായി; മോദി ഷെരീഫിനെ കണ്ടു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്ക് രാജ്യത്തലവന്മാരുമായി കൂടിക്കാഴ്ചകള്‍ ആരംഭിച്ചു. അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായിയുമായി ചര്‍ച്ച നടത്തിയായിരുന്നു പ്രധാനമന്ത്രിയുടെ മാരത്തോണ്‍ കൂടിക്കാഴ്ചകള്‍ക്ക് തുടക്കമായത്. ബംഗ്ലാദേശ് പാര്‍ലമെന്റ് സ്പീക്കര്‍ ഷിറിന്‍ ഷാര്‍മിന്‍ ചൗധരിയുമായിട്ടായിരുന്നു ചൊവ്വാഴ്ചത്തെ അവസാനത്തെ കൂടിക്കാഴ്ച.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രതീക്ഷിച്ച പോലെ തന്നെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയാണ്. ദില്ലിയിലെ ജുമാ മസ്ജിദും ചെങ്കോട്ടയുടെ സന്ദര്‍ശിച്ച് നവാസ് ഷെരീഫ് തിരിച്ചെത്താന്‍ വൈകിയതിനാല്‍ 20 മിനുട്ട് വൈകിയാണ് മോദി - ഷെരീഫ് കൂടിക്കാഴ്ച ആരംഭിച്ചത്. 40 മിനുട്ട് നീണ്ടുനിന്ന ചര്‍ച്ചയില്‍ ഭീകരവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ഉത്കണ്ഠ മോദി ഷെരീഫിനെ അറിയിച്ചു.
ഹാഫീസ് സയ്യീദ്, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരും ചര്‍ച്ചാ വിഷയങ്ങളായി. അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യാ പാക് വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് നരേന്ദ്ര മോദി പാക് പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചത്.
ഹൈദരാബാദ് ഹൗസിലായിരുന്നു മോദി - ഷെരീഫ് കൂടിക്കാഴ്ച. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നവാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ സന്ദര്‍ശിച്ചു. ഹെരാതിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ടതിലുള്ള ആശങ്ക മോദി അഫ്ഗാന്‍ പ്രസിഡണ്ടിനെയും അറിയിച്ചു. എന്നാല്‍ ലക്ഷ്‌കര്‍ ഇ തോയിബയാണ് ആക്രമണത്തിന് പിന്നിലെന്ന പ്രതികറണമാണ് ഹമീദ് കര്‍സായിയില്‍ നിന്നും ഉണ്ടായത്.