രാഷ്ട്രപതിയെ സന്ദർശിച്ച് പ്രധാനമന്ത്രി:മോദി-രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച ലഡാക്ക് സന്ദർശനത്തിന് ശേഷം
ദില്ലി: ലഡാക്ക് സന്ദർശനത്തിന് പിന്നാലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസം മുമ്പ് ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ മോദി ലേയ്ക്ക് സമീപത്തുള്ള നിമുവിൽ വെച്ച് സൈനികരെയും അഭിവാദ്യം ചെയ്തിരുന്നു. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെക്കണ്ട പ്രധാനമന്ത്രി അതിർത്തി പ്രശ്നത്തിന്റെ ദേശീയ- അന്തർദേശീയ പ്രാധാന്യം സംബന്ധിച്ച വിഷയങ്ങൾ വിശദീകരിച്ചു.
രാഹുലിന്റെ നോട്ടം ആ സഖ്യത്തില്‍, എല്‍ജെപിയെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവില്‍ ലക്ഷ്യം
ലേ സന്ദർശിച്ച മോദി ഗാൽവൻ വാലിയിൽ ഇന്ത്യ- ചൈന സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിയുന്ന സൈനികരെ കാണുകയും ഇവരോട് സംസാരിക്കുകയും ചെയ്തതിന് പിന്നാലെയാണിത്. സൈനിക നേതൃത്വത്തോടും സംവദിച്ച ശേഷമാണ് പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങിയത്. ഗാൽവൻ വാലി സംഘർഷത്തിൽ വീരമൃത്യൂ വരിച്ച സൈനികർക്ക് ഫെയിം ആർമി മ്യൂസിയത്തിലെ ഹാളിലെത്തി ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തിരുന്നു. മെയ് മാസത്തോടെ ഇന്ത്യ- ചൈന അതിർത്തി സംഘർഷം രൂക്ഷമായതോടെ ആദ്യമായാണ് പ്രധാനമന്ത്രി ലഡാക്കിൽ നേരിട്ടെത്തുന്നത്. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് അധികാരം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് ശക്തമായ സന്ദേശമാണ് മോദിയുടെ സന്ദർശനം നൽകിയത്. സൈനികരുടെ ആത്മവീര്യം വർധിപ്പിക്കാനും പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം ഫലവത്തായെന്ന് വേണം പറയാൻ. വിപുലീകരണത്തിന്റെ യുഗം അവസാനിച്ചുവെന്നാണ് പ്രധാനമന്ത്രി ചൈനയ്ക്ക് നൽകിയ സന്ദേശം.
സൈന്യത്തിന്റെ വീര്യവും ശക്തിയും സമാധാനത്തിനുള്ള വ്യവസ്ഥയാണെന്ന് അടിവരയിട്ട് പറഞ്ഞ മോദി എല്ലാ ആക്രമണങ്ങൾക്ക് ശേഷവും ഇന്ത്യ ശക്തമായി ഉയർന്നുവരിക തന്നെ ചെയ്തിട്ടുണ്ടെന്നും സൈനികരെ ഓർമപ്പെടുത്തി. ഇന്ത്യയുടെ ശത്രുക്കൾ സൈന്യത്തിന്റെ തീയും ക്രോധവും കണ്ടുവെന്നും ഇന്ത്യ പുലർത്തുന്ന സമാധാനം ബലഹീനതയായി കണക്കാക്കേണ്ടതില്ലെന്നും മോദി വ്യക്തമാക്കി.
കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം ആരംഭിച്ചിട്ട് ഒമ്പതാഴ്ച പിന്നിട്ടു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ തമ്മിലും സൈനിക കമാൻഡർ തല ചർച്ചകളഉം ഇതിനകം നടന്നിട്ടുണ്ട്. ഇതിന് പുറമേ നയതന്ത്ര തലത്തിലും തലത്തിലും നടന്ന ചർച്ചകളൊന്നും ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ ശൈത്യകാലത്തും അതിർത്തി തർക്കം തുടരുമെന്നതിനാൽ ഇന്ത്യയും ഇതേ നിലയിൽ മുന്നോട്ടുപോകുകയാണ്. തണുപ്പുകാലത്ത് ഉൾപ്രദേശത്ത് നടത്തേണ്ട സൈനിക വിന്യാസത്തെക്കുറിച്ച് വരുന്ന ആറാഴ്ചക്കുള്ളിൽ ഇന്ത്യൻ സൈന്യം തീരുമാനമെടുക്കും.
14 കോർപ്പ്സ് കമാൻഡർ ലഫ് ജനറൽ ഹരീന്ദർ സിംഗും സൌത്ത് ഷിൻജിയാഭ് മിലിറ്ററി റീജിയൻ കമാൻഡർ മേജർ ജനറൽ ലിയൂ ലിനും തമ്മിൽ നടത്തിയ 11 മണിക്കൂർ നീണ്ട ചർച്ചയിൽ മുൻഗണനാ ക്രമത്തിൽ ഘട്ടം ഘട്ടമായി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷത്തിന് അയവുവരുത്തുന്നതിനെക്കുറിച്ചാണ് ചർച്ചാ വിഷയമായത്.