സൗദി-ഇന്ത്യാ ബന്ധം ശക്തമാക്കും; ഒസാക്കയിൽ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി
ഒസാക്ക: ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഭീകരവാദം നേരിടാനുള്ള നടപടികളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയർത്തുമെന്ന് കൂടിക്കാഴ്ചയിൽ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
കരുത്തും സ്വകാര്യ അഹങ്കാരവുമാണ് ജയരാജേട്ടൻ; പി ജയരാജനെ പുകഴ്ത്തി വീണ്ടും പിജെ ആർമി, കുറിപ്പ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രിക്സ് രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിലേക്ക് ഏറ്റവും അധികം ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. വ്യാപാര ബന്ധത്തിനപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഇരു നേതാക്കളും തമ്മിൽ ധാരണയായി. സൗദി ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ ദ്വദിന സന്ദർശനത്തിനായി സൗദി രാജകുമാരൻ ഇന്ത്യയിൽ എത്തിയിരുന്നു. തീവ്രവാദത്തെ സഹായിക്കുന്ന പാക് ഭരണകൂടത്തിന്റെ നിലപാട് കൂടിക്കാഴ്ചയിൽ ഇന്ത്യ ഉന്നയിച്ചിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കിയിരുന്നു.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായും ജർമൻ ചാൻസലർ ആംഗല മെർക്കലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഭീകരതയ്ക്കെതിരെ ഒന്നിക്കണമെന്ന് ബ്രിക്സ് രാജ്യത്തലവന്മാരുടെ യോഗത്തിൽ മോദി ആഹ്വാനം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ അധിക തീരുവ ഏർപ്പെടുത്തിയത് യോഗത്തിൽ ചർച്ചയായി.