ലോക്ക് ഡൗൺ നീട്ടുമോ? എംപിമാരുമായി പ്രധാനമന്ത്രിയുടെ നിർണായക കൂടിക്കാഴ്ച!!
ദില്ലി; കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലാവധി തീരാൻ ഒരു ആഴ്ചമാത്രമാണ് ബാക്കിയുള്ളത്. രാജ്യത്ത് കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. വീഡിയോ കോൺഫറൻസിലൂടെ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച.
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദ്യോപധായ, ശിവസേന എംപി സഞ്ജയ് റൗത്ത്, ബിജു ജനതാദളിന്റെ പിനാക്കി മിശ്ര, എൻസിപി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി അംഗം രാം ഗോപാൽ യാദവ്, ശിരോമണി അകാലി സൽബാർ സിംഗ്, വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് വിജയ് സായ് റെഡ്ഡി, മിഥുൻ റെഡ്ഡി, ജന്തദൾ യുണൈറ്റഡിന്റെ രാജീവ് രഞ്ജൻ സിംഗ് തുടങ്ങിയ നേതാക്കളാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
മാർച്ച് 25 നാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 നാണ് ഇതിന്റെ കാലാവധി അവസാനിക്കുന്നത്.ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗണ് നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. .അതേസമയം ലോക്ക് ഡൗൺ പിൻവലിക്കുകയാണെങ്കിൽ തന്നെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നും ഇവർ വ്യക്തമാക്കുന്നു.
രോഗവ്യാപനം കൂടുതൽ ഉള്ള മേഖലകളെ തരംതിരിച്ച് അവിടെ സമ്പൂർണ അടച്ച് പൂട്ടൽ തുടരണമെന്നാണ് മറ്റൊരു ആവശ്യം. മാത്രമല്ല ബാക്കിയുള്ള സ്ഥലങ്ങളിൽ ചെറിയ ഇളവുകൾ മാത്രമേ ഈ സാഹചര്യത്തിൽ നടത്താവൂയെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ലോക്ക് ഡൗൺ തുടർന്നാൽ ഉണ്ടാകാൻ ഇടയുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
Recommended Video
കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള ദിവസവേതനക്കാരുടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പും ഉണ്ട്. നിലവിലെ സാമ്പത്തിക പാക്കേജ് പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ലെന്നും രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം വരും ദിവസങ്ങളിൽ മാത്രമേ ഇത് സംബന്ധിച്ച് കേന്ദ്രം തിരുമാനം കൈക്കൊള്ളൂവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.