ബംഗാളില്‍ മിഷന്‍ പരിവര്‍ത്തനുമായി മോദി... ബിജെപിയുടെ ലക്ഷ്യം 200 സീറ്റ്, 4 വര്‍ഷത്തെ മിഷന്‍ ഇങ്ങനെ
കൊല്‍ക്കത്ത: ബംഗാള്‍ പിടിക്കാന്‍ ബിജെപിയുടെ പടയൊരുക്കം. അമിത് ഷാ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്ന ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ബംഗാളില്‍ നിന്ന് പാര്‍ലമെന്റ് അംഗങ്ങളെ കൂട്ടുപിടിച്ച് മമതാ ബാനര്‍ജിയെ വീഴ്ത്താനുള്ള നീക്കമാണിത്. ദില്ലിയിലും ജാര്‍ഖണ്ഡിലും നേരിട്ട തിരിച്ചടിയില്‍ കാരണമാണ് പ്രധാനമന്ത്രി തന്നെ കളത്തിലിറങ്ങിയിരിക്കുന്നത്.
ബംഗാളില്‍ ആവനാഴിയിലിരിക്കുന്ന എല്ലാ അസ്ത്രങ്ങളും പ്രയോഗിക്കാനാണ് ബിജെപിയുടെ തീരുമാനം. അതിന് പ്രധാന കാരണം, അടുത്ത നാല് വര്‍ഷത്തേക്കുള്ള ബിജെപിയുടെ പ്ലാനുകള്‍ക്ക് അടിത്തറയിടുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടക്കം ബിജെപിയുടെ മുന്നിലുണ്ട്. അതിനായി വലിയ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുകയാണ് പ്ലാന്‍.
2019ലെ മാസ്റ്റര്‍ പ്ലാന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു പ്രാധാന്യവും ബംഗാളില്‍ ബിജെപിക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ ബിജെപി മമതയുടെ കോട്ട പൊളിച്ചു. 18 സീറ്റുകളാണ് നേടിയത്. അതിലേറെയുള്ള നേട്ടം വോട്ടുശതമാനമാണ്. 40.25 ശതമാനം വോട്ടുകള്‍ ബിജെപി നേടി. തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 43.28 ശതമാനം വോട്ടാണ്. വെറും മൂന്ന് ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ളില്‍ മറികടക്കാന്‍ സാധിക്കുന്നതാണെന്ന് അമിത് ഷാ പറയുന്നു.
മിഷന്‍ പരിവര്‍ത്തന്‍
അമിത് ഷായ്ക്ക് പുറമേ മോദിയുടെ ഇടപെടലും ബംഗാളിലെ വിജയം ബിജെപിക്ക് എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ്. മിഷന്‍ പരിവര്‍ത്തന്‍ എന്നാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് തന്ത്രത്തിനിട്ടിരിക്കുന്ന പേര്. ബംഗാളിലെ 18 ബിജെപി എംപിമാരുമായും നിര്‍ണായക കൂടിക്കാഴ്ച്ചകള്‍ മോദി നടത്തി. ഇവരുടെ മണ്ഡലത്തിലെ ഓരോ വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. ഇവിടെ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം. മമത ഈ പദ്ധതികളെ എതിര്‍ക്കുന്നുണ്ട്.
ലക്ഷ്യം 200 സീറ്റ്
ബംഗാളില്‍ 294 സീറ്റുണ്ട്. ഇതില്‍ 200 സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്. തൃണമൂലിന്റെ കോട്ടകളില്‍ നിന്ന് പലരും ബിജെപിയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. അതേസമയം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ രഹസ്യമായി ബിജെപിയെ സഹായിക്കുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാരിനെ മമത വീഴ്ത്തിയത് അവര്‍ തീപ്പൊരി നേതാവായിരുന്നപ്പോഴാണ്. നിലവില്‍ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് അത്തരമൊരു നേതാവായി മാറിയത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുന്നില്‍ നിര്‍ത്തുന്ന ഘടകമാണ്.
യഥാര്‍ത്ഥ ലക്ഷ്യം
രാജ്യസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം മുന്നില്‍ വെച്ച് പ്രാദേശിക കക്ഷികളെ പൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി. യുപിയില്‍ മായാവതിയുടെ ബിഎസ്പി ദുര്‍ബലമായി കഴിഞ്ഞു. ബീഹാര്‍, ബംഗാള്‍, യുപി എന്നിവയാണ് മുന്നിലുള്ള ടാര്‍ഗറ്റ്. ബീഹാറില്‍ 16 സീറ്റുകളും യുപിയില്‍ 31 സീറ്റുകളും, ബംഗാളില്‍ നിന്ന് 16 സീറ്റുകളുമുണ്ട്. 2022ന് ശേഷം രാജ്യസഭയില്‍ ബിജെപിക്ക് സീറ്റ് കുറയാന്‍ സാധ്യതയുണ്ട്. ഇത് മറികടക്കാനാണ് മോദി നേരിട്ട് തന്നെ ഇറങ്ങിയിരിക്കുന്നത്. ഇതിന് മുമ്പ് മോദി ഇത്തരമൊരു നീക്കം നടത്തിയിട്ടില്ല.
നാല് വര്‍ഷത്തിനുള്ളില്‍...
നാല് വര്‍ഷത്തിനുള്ളില്‍ ബിജെപി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി, അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഏകീകൃത സിവില്‍ കോഡ് അടക്കമുള്ളവ എളുപ്പത്തില്‍ പാസാക്കും. അടുത്ത ലക്ഷ്യം അതാണ്. എന്‍ആര്‍സിയും പരിഗണനയിലുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിലെ ലക്ഷ്യം കഴിഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ മിഷനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. അതിനായി അമിത് ഷാ തന്നെ നേരിട്ടെത്തും.
333 സീറ്റ്
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് ബിജെപി തുടങ്ങിയിരിക്കുന്നത്. ദേശീയ വിഷയങ്ങള്‍ ഇല്ലാത്ത സമയത്തും സീറ്റ് വര്‍ധിപ്പിക്കാനാണ് ശ്രമം. 2024ല്‍ 333 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. 303 സീറ്റുകളാണ് 2019ല്‍ നേടിയത്. ബംഗാലും തമിഴ്‌നാടും ഇതില്‍ പ്രധാനമാണ്. എല്ലാ നേതാക്കളും പ്രാദേശിക ഭാഷ പഠിക്കണമെന്ന നിര്‍ബന്ധമാണ് ബിജെപി വെച്ചു പുലര്‍ത്തുന്നത്. ഇതിലൂടെ ഹിന്ദി ഹൃദയ ഭൂമിയിലെ പാര്‍ട്ടിയെന്ന പേരുമാറ്റം ഉറപ്പായും സാധിക്കും. നേരിട്ട് സംവദിക്കുന്ന നേതാവിന് കൂടുതല്‍ സ്വാധീനം ഏത് സംസ്ഥാനത്തുമുണ്ടാകും. സുനില്‍ ദേവ്ധറിനെ പോലുള്ള നേതാക്കള്‍ ഇത് നേരത്തെ ആരംഭിച്ചിരുന്നു.
വിവാദ വിഷയങ്ങളില്ല
വിവാദ വിഷയങ്ങള്‍ സംസ്ഥാനങ്ങളിലെ സാഹചര്യം നോക്കി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ദക്ഷിണേന്ത്യയില്‍ ഈ രീതി പിന്തുടരില്ല. 2019ല്‍ ദക്ഷിണേന്ത്യയില്‍ ബിജെപി നേട്ടമുണ്ടാക്കിയിരുന്നു. കര്‍ണാടകത്തില്‍ നിന്ന് 25 സീറ്റാണ് നേടിയത്. തെലങ്കാനയില്‍ നിന്ന് നാലും നേടിയിരുന്നു. തമിഴ്‌നാടും കേരളവും ബിജെപിയുടെ പട്ടികയിലുണ്ട്. അസമില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബംഗാളിനെയും ബിജെപി നോക്കി കാണുന്നത്. ഇതുവരെ കണ്ട ചാണക്യ തന്ത്രങ്ങളല്ല ഇനി കാണാന്‍ പോകുന്നതെന്നാണ് മോദിയുടെ ഇടപെടല്‍ വ്യക്തമാക്കുന്നത്.