''ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താൻ ഈ കാവൽക്കാരന് ചങ്കുറപ്പുണ്ടായിരുന്നു''
ദില്ലി: കോൺഗ്രസിനെ നീക്കിയാൽ മാത്രമെ രാജ്യത്തെ ദാരിദ്രം നീങ്ങുകയുള്ളവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുത്തിരുന്നു.
ഉറച്ച തീരുമാനങ്ങളുണ്ടായിരുന്ന സർക്കാരായിരുന്നു തന്റേതെന്ന് മോദി പറഞ്ഞു. ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെ പോലും പ്രതിപക്ഷം പരിഹസിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യുപിഎ സർക്കാർ വെറും മുദ്രാവാക്യങ്ങളിൽ മാത്രം ഭരണം നടത്തിയവരാണെന്നും മോദി ആരോപിച്ചു
Read More: Lok Sabha Election 2019: മീററ്റ് ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....
കരുത്തുണ്ടായിരുന്നു
ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും വരെ സർജിക്കൽ സ്ട്രൈക്ക് നടത്താനുള്ള ചങ്കുറപ്പ് ഈ കാവൽക്കാരനുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു. ബിജെപി വിരുദ്ധ വിശാല സഖ്യത്തിന് ഭീകരരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുദ്രാവാക്യങ്ങളിൽ വിശ്വസിക്കുന്നവർ
യുപിഎ സർക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് പ്രധാനമന്ത്രി നടത്തിയത്. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം മുദ്രാവാക്യങ്ങളിൽ വിശ്വസിച്ചിരുന്നവരായിരുന്നു മുൻ സർക്കാർ. മുദ്രാവാക്യങ്ങൾ ഉയർത്തി നിരവധി സർക്കാരുകൾ രാജ്യത്ത് അധികാരത്തിലെത്തി. എന്നാൽ തീരുമാനങ്ങൾ അതിവേഗം നടപ്പിലാക്കുന്ന ഒരു സർക്കാരിനെ ആദ്യമായാണ് ജനം കാണുന്നതെന്നും മോദി പറഞ്ഞു.
രാഹുലിന് മറുപടി
എ-സാറ്റ് വിക്ഷേപണം വിജയകരമാണെന്ന പ്രഖ്യാപനത്തെ പരിഹസിച്ച മമതാ ബാനർജിയേയും രാഹുൽ ഗാന്ധിയേയും പ്രധാനമന്ത്രി വിമർശിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം മോദിക്ക് ലോക നാടക ദിന ആശംസകൾ നേരുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എ- സാറ്റും തീയേറ്റർ സെറ്റും തമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ടാണ് രാഹുൽ അങ്ങനെ പ്രതികരിച്ചതെന്നായിരുന്നു മോദിയുടെ മറുപടി.
ഭരണ നേട്ടങ്ങൾ
എൻഡിഎ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തത്. സർക്കാർ എന്തൊക്കെ ചെയ്തുവെന്നതിന്റെ കണക്കുകൾ വരും ദിവസങ്ങളിൽ ജനങ്ങളുടെ മുമ്പിലെത്തും. മറ്റുള്ളവർ എന്തൊക്കെ ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി വെല്ലുവിളിച്ചു.
വിമർശനം
ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി-ആർജെഡി സഖ്യത്തെ മോദി പരിഹസിച്ചു. മൂന്ന് പാർട്ടികളുടെയും പേരിലെ ആദ്യ അക്ഷരം ചേർത്തുവെച്ച് സഖ്യത്തെ മദ്യത്തോടാണ് മോദി ഉപമിച്ചത്. ഉത്തർപ്രദേശിന്റെ ആരോഗ്യത്തിനായി 'സാരബിൽ' നിന്നും അകലം പാലിക്കാനായിരുന്നു മോദിയുടെ ഉപദേശം.
സൈനികരുടെ ആവശ്യം
വൺ റാങ്ക് വൺ പെൻഷൻ എന്ന സൈനികരുടെ ആവശ്യം പൂർത്തികരിച്ചത് ഈ കാവൽക്കാരനാണ്. 12 കോടിയോളം വരുന്ന കർഷകർക്ക് 75000 കോടി രൂപ ചെലവിൽ കിസാൻ സമ്മാൻ പദ്ധതി നടപ്പിലാക്കി. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 50 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. 34 കോടിയോളം വരുന്ന ജനങ്ങളാണ് ജൻധൻ പദ്ധതിയുടെ ഗുണഭോക്താക്കൾ - പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ