ധ്യാനത്തിൽ മുഴുകി പ്രധാനമന്ത്രി മോദി; രാത്രി കുടിച്ചത് ചൂടുവെള്ളം മാത്രം, പ്രത്യേക മുറി ഒഴിവാക്കി
കന്യാകുമാരി: വിവേകാനന്ദ സ്മാരകത്തിൽ ധ്യാനമിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴരെയോടെയാണ് പ്രധാനമന്ത്രി ധ്യാനം ഇരിക്കാൻ തുടങ്ങിയത്. 45 മണിക്കൂർ ആണ് ധ്യാനം. കാവി വസ്ത്രം ധരിച്ചാണ് അദ്ദേഹം ധ്യാനമിരുന്നത്. രാത്രി ചൂട് വെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചത്. പ്രത്യേക മുറി ഒരുക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രി അത് ഉപയോഗിച്ചില്ല. ധ്യാന മണ്ഡപത്തിൽ നിലത്താണ് അദ്ദേഹം രാത്രി കിടന്നത്. പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർത്ഥിച്ചു. നാളെ ഉച്ചയ്ക്ക് ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡൽഹിക്ക് മടങ്ങും.
കനത്ത സുരക്ഷയിലാണ് കന്യാകുമാരി. കരയിലും കടലിലും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാവിക സേനയുടെ സുരക്ഷാ ബോട്ടുകൾ സ്മാരകത്തെ ചുറ്റിക്കറങ്ങി. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും കടലിൽ പരിശോധനയ്ക്കായി ഉണ്ട്. കരയിൽ രണ്ടായിരത്തിലധികം പോലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിയിൽ ഉള്ളത്.

തീരത്തെ ഭഗവതി അമ്മൻ ക്ഷേത്ര സന്ദർശനത്തിന് ശേഷമാണ് ഇന്നലെ ആറ് മണിക്ക് വിവേകാനന്ദ എന്ന ബോട്ടിൽ പ്രധാനമന്ത്രി വിവേകാനന്ദ സ്മാരകത്തിലേക്ക് തിരിച്ചത്. വിവേകാനന്ദ സ്മാരകത്തിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്. ഇന്നലെ 5. 10 ന് ആണ് കന്യാകുമാരിയിൽ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വന്നിറങ്ങിയത്. ഗസ്റ്റ് ഹൗസിൽ നിന്ന് വസ്ത്രം മാറി വെള്ള മുണ്ടും മേൽമുണ്ടുമണിഞ്ഞാണ് പുറത്തേക്ക് വന്നത്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണ കുംഭം നൽകി സ്വീകരിച്ചു. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു,
ബോട്ടിൽ നിന്ന് ഇറങ്ങി സ്മാരകത്തിന്റെ പടവുകൾ കയറി ധ്യാനമണ്ഡപത്തെ വലം വെച്ച ശേഷം അല്പനേരം പ്രാർത്ഥനയിൽ മുഴുകിയ പ്രധാനമന്ത്രി 7 മണിക്ക് താത്ക്കാലിക പാലത്തിലൂടെ നടന്ന് സമീപത്തെ തിരുവള്ളുവർ പ്രതിമയക്ക് മുന്നിലെത്തി പുഷ്പാർച്ചന നടത്തി. വിവേകാനന്ദ പാറയിൽ തിരികെയെത്തി 7. 30 ഓടെ ധ്യാനം തുടങ്ങി.
ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500 മീറ്ററോളം അകലെ കടലിലായി രണ്ട് പാറകളിൽ ഒന്നാണ് വിവേകാന്ദ പാറ. വിവേകാന്ദ സ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിൽ ആണുള്ളത്.












Click it and Unblock the Notifications