പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപവാസം
ദില്ലി: ചര്‍ച്ചകള്‍ക്ക് പോലും ഇടനല്‍കാതെ പാര്‍ലമെന്‍റ് സമ്മേളനം അവസാനിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദില്ലിയില്‍ ഉപവാസമിരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മറ്റ് പാര്‍ട്ടി എംപിമാരും ഉപവാസത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ആയതിനാല്‍ കര്‍ണാടകയിലായിരിക്കും അമിത് ഷാ ഉപവസിക്കുക. സഭാ സമ്മേളനങ്ങള്‍ മുടങ്ങാന്‍ കാരണം സര്‍ക്കാരിന്‍റെ സ്പോണ്‍സേഡ് പ്രതിഷേധമാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തെ തിരിച്ചടിക്കുകയാണ് ഉപവാസത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം. നേരത്തേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നിരാഹാരം നടത്തിയിരുന്നു.
ഉപവസിക്കുകയാണെങ്കിലും പ്രധാനമന്ത്രി ദൈനംദിന ജോലികളില്‍ ഏര്‍പ്പെടും.എംപിമാര്‍ അതത് മണ്ഡലങ്ങളിലാണ് ഉപവസിക്കുക. ഇവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുകപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കാര്യമായ നടപടികള്‍ ഒന്നും സ്വീകരിക്കാതെ 23 ദിവസം നീണ്ട പാര്‍ലമെന്‍റിന്‍റെ ബജറ്റ് രണ്ടാം ഘട്ട സമ്മേളനം അവസാനിച്ചിരുന്നു. സമ്മേളനത്തിന്‍റെ 250 മണിക്കൂര്‍ വെറുതേ പാഴാക്കി കളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്‍റ് ഒരു തവണ സമ്മേളിക്കാന്‍ 1.96 കോടി രൂപ വേണം എന്നിരിക്കെ പാഴാക്കിയ മണിക്കൂറിലെ നഷ്ടം 390 കോടി രൂപയാണ്.
അതേസമയം 96 ലക്ഷത്തോളം കോടിയുടെ ധനവിനിയോഗ ബില്ലുകളും നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ഇല്ലാതെ പാസാക്കിയെടുക്കുകയും ചെയ്തിരുന്നു.ആന്ധ്രപ്രദേശിന് പ്രത്യേക പദവി, കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാരുടെ പ്രതിഷേധം, കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനെ എതിർത്തു കർണാടകയിലെ എംപിമാരുടെ പ്രതിഷേധം ഇതൊക്കെയായിരുന്നു ലോക്സഭയെ ബഹളത്തില്‍ മുക്കിയത്.