നരേന്ദ്ര മോദി 68ന്റെ നിറവില്‍.... ചായ്വാലയില് നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ വളര്‍ച്ച!!
ദില്ലി: ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ നേതാവും രാജ്യത്തിന്റെ 14ാമത് പ്രധാനമന്ത്രിയുമായ നരേന്ദ്ര ദാമോദര്‍ദാസ് മോദി സെപ്റ്റംബര്‍ 17ന് തന്റെ 68ാമത് ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യം ആവേശത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ ജന്മദിനം. സ്വന്തം മണ്ഡലമായ വാരണാസിയില്‍ വച്ച് ലളിതമായ ആഘോഷങ്ങളായിരിക്കും ഉണ്ടാവുകയെന്ന് സൂചനയുണ്ട്. രാഷ്ട്രീയത്തില്‍ കുടുംബപാരമ്പര്യമില്ലാതെ ഉദിച്ച് വന്ന ഏറ്റവും മികച്ച നേതാവായ മോദിയുടെ ജീവിതം സംഭവബഹുലമായിരുന്നു. 1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായിട്ടായിരുന്നു മോദിയുടെ ജനനം. മെഹ്സാനയിലെ വാദ്നഗറായിരുന്നു മോദിയുടെ ജന്മഭൂമി.
ചായവില്‍പ്പനയിലൂടെ വളര്‍ച്ച
എണ്ണ ആട്ടുന്ന വിഭാഗമായ മോദ്-ഗഞ്ചി-തെലി വിഭാഗത്തില്‍ നിന്നായിരുന്നു മോദിയുടെ വളര്‍ച്ച. ചെറുപ്പത്തില്‍ വാദ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്റെ പിതാവിനെ ചായവില്‍പ്പനയില്‍ സഹായിച്ചിരുന്നു അദ്ദേഹം. ഇതില്‍ നിന്ന് ലഭിച്ച പാഠങ്ങളാണ് തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണമെന്ന് മോദി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് സഹോദരനൊപ്പം ചേര്‍ന്ന് ബസ് സ്റ്റാന്റിലായിരുന്നു മോദിയുടെ ചായവില്‍പ്പന. 1967ല്‍ വാദ്നഗറില്‍ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം. അഭിനയത്തിലും ചര്‍ച്ചകളിലും മോദിക്കുള്ള മികവ് അന്നേ അധ്യാപകര്‍ ശ്രദ്ധിച്ചിരുന്നു. എട്ടുവയസ്സുള്ളപ്പോള്‍ മുതല്‍ ആര്‍എസ്എസിന്റെ ഭാഗമായ മോദി, തന്നെ അച്ചടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായി മാറ്റിയത് ആര്‍എസ്എസ് പ്രവര്‍ത്തനമാണെന്ന് പലപ്പോഴും പറഞ്ഞിരുന്നു.
വക്കീല്‍ സാബിന്റെ ഉപദേശം
ആര്‍എസ്എസില്‍ വെച്ച് ലക്ഷ്മണ് റാവു ഇനാംദാര്‍ എന്ന വക്കീല്‍ സാബിന്റെ പരിചയപ്പെട്ടതോടെയാണ് മോദിയുടെ രാഷ്ട്രീയ ജീവിതം തുറക്കുന്നത്. പിന്നീട് ലക്ഷ്മണ് റാം ഇനാംദാര്‍ മോദിയുടെ രാഷ്ട്രീയ ഉപദേശകനായി മാറുകയും ചെയ്തു. ഇവിടെ നിന്നാണ് ജനസംഘവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം തുടങ്ങുന്നത്. 1978ല്‍ രാഷ്ട്ര മീമാംസയില്‍ ബിരുദവും 1983ല്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് മോദി സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്. 2000 വരെയുള്ള കാലയളവില്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടങ്ങളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഭാഗമായിരുന്നു. 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദിക്ക് നറുക്ക് വീഴുകയായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക്
പിന്നീട് ഗുജറാത്തില്‍ മോദിയുടെ സുവര്‍ണ നാളുകളായിരുന്നു. 2002ല്‍ 182 അംഗ നിയസഭയില്‍ 127 സീറ്റോടെ ബിജെപി ഭൂരിപക്ഷം നേടി ഭരണത്തിലെത്തി. ഇത് മോദിയുടെ വ്യക്തി പ്രഭാവത്തിലായിരുന്നു. വികസനം മുന്‍നിര്‍ത്തിയുള്ള ഗുജറാത്തിന്റെ മുന്നേറ്റമായിരുന്നു മോദിയുടെ പ്രചാരണ തന്ത്രം. സംസ്ഥാനത്തെ സുപ്രധാന മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുകയും അതിലേക്ക് ഭരണത്തെ കൊണ്ടുവരികയും ചെയ്തത് വഴിയാണ് ഗുജറാത്ത് മോഡല്‍ എന്ന വികസന കാഴ്ച്ചപ്പാട് ഉണ്ടാവുന്നത്. അതേസമയം ഗുജറാത്തില്‍ അദ്ദേഹത്തിന്റെ കാലയളവില്‍ അഴിമതി ഉണ്ടായിരുന്നില്ല എന്നത് ബിജെപിയെ വളര്‍ത്തിയ ഘടകമായിരുന്നു. ഗുജറാത്തിലെ വികസന നായകനായി നില്‍ക്കവെയാണ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാണിക്കുന്നത്.
രാജ്യത്തിന്റെ നായകനാവുന്നു
പിന്നീട് ഇന്ത്യ ഇതുവരെ കാണാത്ത ഒരു നേതാവിനെയായിരുന്നു കണ്ടത്. 282 സീറ്റോടെ ബിജെപി ഭൂരിപക്ഷം നേടുകയും ചെയ്തു. വഡോദരയിലും വാരണാസിയിലും മത്സരിച്ച മോദി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അദ്ദേഹം 68ാം പിറന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കുന്നത് ബിജെപി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കാന്‍ ഒരുങ്ങവേയാണ്. ഇനി മോദിക്ക് മുന്നില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമാണ് ഉള്ളത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്ന കാര്യം ഉറപ്പാണ്.
മോഹന്‍ലാലിനെ മുന്നിൽ നിർത്തിയാൽ കേരളം ബിജെപി പിടിക്കും? 10 മണ്ഡലങ്ങൾ... കളി കാര്യമാകുന്നതിങ്ങനെ
നിങ്ങള്‍ക്ക് നാണമില്ലേ....? കന്യാസ്ത്രീ വിഷയത്തിലെ രോഷം... ക്ഷമ ചോദിച്ച് മോഹന്‍ലാല്‍, കാരണം