മോദിജിയുടെ പിറന്നാൾ സിംപിളാണ്!!! ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് വെറും സ്വർണമോതിരം... അപ്പോള്‍ ആഘോഷം?
വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 68 വയസ്സ് തികയുകയാണ്. രാജ്യത്ത് ഏറ്റവും അധികം ആരാധകരുള്ള രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ഉത്തരം നരേന്ദ്ര മോദി എന്ന് തന്നെ ആയിരിക്കും.
ഇതിന് മുമ്പ് നരേന്ദ്ര മോദിയുടെ പിറന്നാള്‍ വലിയ വാര്‍ത്തയായത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഉണ്ടായ ആദ്യ പിറന്നാള്‍ ആയിരുന്നു. 2014 സെപ്തംബര്‍ 17 ന് മോദി പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് ആദ്യത്തെ പിറന്നാല്‍ പങ്കിട്ടു.
എന്നാല്‍ അന്ന് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളുണ്ടായിരുന്നു. തന്റെ പിറന്നാല്‍ ആഘോഷിക്കാന്‍ ആയി ആരും പണം ചെലവഴിക്കരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കശ്മീരിലെ പ്രളയത്തിന്റെ സമയം ആയിരുന്നു അത്. പിറന്നാളിന് ചെലവാക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് കശ്മീരിന് നല്‍കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞ്.
ഇപ്പോള്‍ മോദി തന്റെ 68-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അന്ന് കശ്മീര്‍ എങ്കില്‍ ഇന്ന് കേരളം ആണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. അന്ന് പറഞ്ഞതുപോലെ എന്തായാലും അദ്ദേഹം ഇത്തവണ പറഞ്ഞിട്ടില്ല.
വരാണസിയില്‍
വരാണസിയില്‍ ആണ് ഇത്തവണ നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷം. അദ്ദേഹത്തിന്റെ മണ്ഡലം ആണ് വരാണസി. ഇവിടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആണ് അദ്ദേഹം ജന്മദിനം ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം വരാണസിയില്‍ എത്തിയത്.
കാശി വിശ്വനാഥ ക്ഷേത്രം
പിറന്നാള്‍ ദിനത്തില്‍ നരേന്ദ്ര മോദി പ്രസിദ്ധമായ കാശി വിശ്വാനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നുണ്ട്. വരാണസിയില്‍ ഒരു പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ രണ്ട് ദിവസത്തെ ശുചീകരണ കാമ്പയിനും നടന്നിരുന്നു.
അമ്മയെ കാണുമോ?
നരേന്ദ്ര മോദി ഇത്തവണ അമ്മയെ സന്ദര്‍ശിക്കുമോ? പലരും ചോദിക്കുന്ന ചോദ്യം ഇതാണ്. പ്രധാനമന്ത്രിയായതിന് ശേഷം ഉണ്ടായ ആദ്യ ജന്മദിനത്തില് അദ്ദേഹം അമ്മയെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജന്മദിനത്തിലും അമ്മയെ സന്ദര്‍ശിച്ചിരുന്നു.
സിനിമയും കാണും
ഇത്തവണത്തെ പിറന്നാള്‍ ആഘോഷം വരാണസിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആണെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ദേഹം ഒരു സിനിമയും കാണും. മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച 'ചലോ ജീത്താ ഹേ' എന്ന 32 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയാണ് കുട്ടികള്‍ക്കൊപ്പം അദ്ദേഹം കാണുക.
സ്വര്‍ണമോതിരം കൊടുക്കും
മോദിയുടെ പിറന്നാള്‍ ഇത്തവണ ആഘോഷമാക്കുകയാണ് തമിഴ്നാട് ബിജെപി ഘടകം. നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം സമ്മാനിച്ചാണ് തമിഴ്നാട്ടിലെ ആഘോഷം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം നടക്കുന്നുണ്ട്.
ഒന്നും വേണ്ടെന്ന് പറഞ്ഞ ആള്
പ്രധാനമന്ത്രിയായതിന് ശേഷം വന്ന ആദ്യ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ആയിരുന്നു അന്ന് പലരും തീരുമാനിച്ചിരുന്നത്. എന്നാല്‍ പണം ചെലവഴിച്ച് ഒരു ആഘോഷവും വേണ്ടെന്ന് മോദി അന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. അങ്ങനെ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന പണം കശ്മീരിലെ പ്രളയ ബാധിതര്‍ക്ക് നല്‍കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അന്ന് കശ്മീര്‍ എങ്കില്‍ ഇന്ന് കേരളം
അന്ന് കശ്മീരിനെ ആണ് പ്രളയം മുക്കിയത് എങ്കില്‍ ഇന്ന് കേരളത്തെ ആണ് പ്രളയം മുക്കിയത്. പക്ഷേ, ആഘോഷത്തിന് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന പണം കേരളത്തിന് നല്കണമെന്നൊന്നും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് അനുതാപം കാണിക്കുന്നില്ലെന്ന് അല്ലെങ്കില്‍ തന്നെ ആക്ഷേപവും ഉണ്ട്.
ആശംസകള്‍ ഒരുപാട്
എന്തായാലും പിറന്നാള്‍ ദിനത്തില്‍ നരേന്ദ്ര മോദിക്ക് ആശംസകള്‍ക്ക് കുറവൊന്നും ഇല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും അടക്കം ഒട്ടേറെ പേര് ആശംസകളുമായി ട്വിറ്ററില്‍ എത്തിയിട്ടുണ്ട്.
ഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍!! ചൊവ്വാഴ്ച നിര്‍ണായക ദിനം