മോദി ചൈനയിലേയ്ക്ക്: ഷീ ജിന്‍ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച, ഉഭയകക്ഷി ബന്ധത്തിൽ വഴിത്തിരിവ്!!
ദില്ലി: രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേയ്ക്ക്. ഏപ്രിൽ 27, 28 തിയ്യതികളിലാണ് മോദിയുടെ അനൗദ്യോഗിക ചൈനാ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച വുഹാൻ സിറ്റിയില്‍ വച്ചായിരിക്കും നടക്കുക. ഇരു രാജ്യങ്ങളുടേയും ചരിത്രത്തിൽ പുതിയ നാഴിക്കല്ലായിരിക്കും നേതാക്കളുടെ കൂടിക്കാഴ്ചയെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു.
ചൈനാ സന്ദർശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനൊപ്പമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. 2017 ഡിസംബറിൽ ചൈനയിൽ വച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയിൽ വച്ചാണ് ഇരു നേതാക്കളും തമ്മിൽ ഉന്നത തല ചർച്ച നടക്കുന്നത്. സിയാമെന്നിലായിരുന്നു ബ്രിക്സ് ഉച്ചകോടി.
നാല് ദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ഞായറാഴ്ച ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. സുഷമാ സ്വരാജ്- വാങ് യി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുന്നത്. ജൂണിൽ ഷാങ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സുഷമാ സ്വരാജ് ചൈനയിലെത്തിയത്. സുഷമാ സ്വരാജിന് പുറമേ റഷ്യ, പാകിസ്താൻ, താജിക്കിസ്താന്‍, കസാഖിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ചൊവ്വാഴ്ച നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തും.