ഗാന്ധി ജയന്തി ദിനത്തിൽ ഐൻസ്റ്റീൻ ചലഞ്ചുമായി പ്രധാനമന്ത്രി; ന്യൂയോർക്ക് ടൈംസിൽ അനുസ്മരിച്ച് ലേഖനം
ദില്ലി: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ ഗാന്ധിജിയെ അനുസ്മരിച്ച് ന്യൂയോർക് ടൈംസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം. മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ ഭാവി തലമുറയ്ക്ക് പകർന്നു നൽകാനായി ''ഐൻസ്റ്റീൻ ചലഞ്ച്'' എന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നു. എന്തുകൊണ്ട് ഇന്ത്യയ്ക്കും ലോകത്തിനും ഗാന്ധിയെ ആവശ്യമുണ്ട് എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനായുള്ള ചലഞ്ച് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്.
ഗോഡ്സെയുടെ കഴുത്തിൽ വീണ കൊലക്കയർ ഊരി മാറ്റുകയാണ് സംഘപരിവാർ, രൂക്ഷ വിമർശനവുമായി ഐസക്
ഭൂമിയിൽ രക്തയും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നെന്ന് വരും തലമുറ വിശ്വസിച്ചേക്കില്ല എന്ന ഗാന്ധിജിയെക്കുറിച്ചുള്ള ഐൻസ്റ്റീന്റെ വാക്കുകളെ ആധാരമാക്കിയാണ് പ്രധാനമന്ത്രിയുടെ ഐൻസ്റ്റീൻ ചലഞ്ച്. ഭാവി തലമുറ ഗാന്ധിജിയുടെ ആദർശങ്ങളെ ഓർമിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ഗാന്ധിജിയുടെ ആശയങ്ങളെ പ്രചരിപ്പിക്കാൻ മുൻപന്തിയിൽ നിൽക്കാൻ ചിന്തകരെയും, സംരംഭകരെയും, സാങ്കേതിക വിദഗ്ദരേയും ഞാൻ സ്വാഗതം ചെയ്യുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യ സമൂഹത്തിലെ വൈരുദ്ധങ്ങൾക്കിടയിൽ ഒരു പാലമാകാൻ മഹാത്മാ ഗാന്ധിക്ക് സാധിച്ചുവെന്ന് തന്റെ ലേഖനത്തിൽ മോദി പറയുന്നു. ഒരു നുള്ള് ഉപ്പുകൊണ്ട് ഒരു മഹാപ്രക്ഷോഭം നടത്താൻ ആർക്ക് സാധിക്കുമെന്ന് ദണ്ഡി മാർച്ചിനെ പരാമർശിച്ച് മോദി ചോദിക്കുന്നു. എല്ലാ പ്രശ്നങ്ങൾക്കും അദ്ദേഹത്തിന് പരിഹാരമുണ്ടായിരുന്നു. നമ്മളെ നയിക്കാൻ സാധിക്കുന്ന മികച്ച അധ്യാപകനാണ് ഗാന്ധിയെന്ന് പ്രധാനമന്ത്രി ലേഖനത്തിൽ പറയുന്നു.
വെറുപ്പും, വിദ്വേഷവും അവസാനിപ്പിക്കാൻ തോളോടും തോൾ ചേർന്ന് പ്രവർത്തിക്കാൻ ലോകത്തോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു. പ്രിയപ്പെട്ട ബാപു, ലോകം നിങ്ങളെ വണങ്ങുന്നു എന്നെഴുതിയാണ് പ്രധാനമന്ത്രി ലേഖനം അവസാനിപ്പിക്കുന്നത്.