ചരിത്രത്തിലെ സുപ്രധാനമായ ദിനം, പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച എംപിമാർക്ക് നന്ദി പറഞ്ഞ് മോദി
ദില്ലി: പൗരത്വ ഭേദഗതി ബിൽ പാസായതിൽ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ദിനമാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത എംപിമാരെ അഭിനന്ദിക്കുകയും ചെയ്കു. 105 നെതിര 125 വോട്ടുകൾക്കാണ് പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കുന്നത്. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബിൽ നിയമമാകും.
പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായി... ബില്ലിനെ പിന്തുണച്ചത് 125 പേര്‍, കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ
'' സുപ്രധാന ദിനമാണിന്ന്, രാജ്യത്തിന്റെ സഹാനൂഭൂതിയുടെയും സാഹോദര്യത്തിന്റെയും പ്രകടനമാണിത്. രാജ്യസഭയിൽ പൗരത്വ നിയമ ഭേദഗതി ബിൽ പാസായതിൽ സന്തോഷം, ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത എല്ലാ എംപിമാർക്കും നന്ദി, വർഷങ്ങളായി ദുരിതം പേറുന്നവരുടെ വേദന ശമിപ്പിക്കുന്നതാണ് ബിൽ''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ബിൽ നിയമമാകുന്നതോടെ 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. ബില്ലിനെതിരെ വന്ന 44 ഭേദഗതികൾ രാജ്യസഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചത്.
ഇല്ലായ്മ ചെയ്യപ്പെട്ടവരും ഇരയാക്കപ്പെട്ടവരുമായ കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് പൗരത്വ നിയമ ഭേദഗതി ബില്ലിലുടെ സഫലമാകുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ഇരയാക്കപ്പെട്ടവരുടെ അന്തസും സുരക്ഷയും ഉറപ്പാക്കാൻ പ്രധാനമന്ത്രി കാണിച്ച നിശ്ചയദാർണ്ഡ്യത്തിന് നന്ദി പറയുന്നതായും അമിത് ഷാ പ്രതികരിച്ചു.