കശ്മീരിൽ പുതുയുഗപ്പിറവി; ഇനി വലിയ മാറ്റങ്ങളെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനം
ദില്ലി: കശ്മീരിൽ പുതുയുഗം ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തീരുമാനമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിയത്. സർദാർ വല്ലഭായ് പട്ടേൽ കണ്ട സ്വപ്നമായിരുന്നു ഇത്. ശ്യാം പ്രസാദ് മുഖർജിയുടേയും വാജ്പേയിയുടെയും സ്വപ്നമായിരുന്നു. ആർട്ടിക്കിൾ 370 കശ്മീരിന്റെ വികസനത്തിന് തടസ്സം നിൽക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പേമാരി കനക്കുന്നു... പ്രളയ ദുരന്തം സർക്കാരിനെ ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ്!
ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ഇനി മുതൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ആയിരിക്കും. ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളെ ഞാൻ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീരിലെ ജനങ്ങളെയും കുട്ടികളെയും പോലും ആർട്ടിക്കിൾ 370 ദ്രോഹിക്കുകയായിരുന്നു. പക്ഷെ ഇത് ഒരിക്കലും ചർച്ച ചെയ്യപ്പെട്ടില്ല. ആർട്ടിക്കിൾ 370ഉം 35 എയും താഴ്വരയിൽ തീവ്രവാദത്തേയും, അഴിമതിയേയും, കുടുംബാധിപത്യത്തേയും പ്രോഹത്സാഹിപ്പിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 42,000ത്തോളം നിരപരാധികളാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. കശ്മീരിന്റെ വികസനം തടയപ്പെട്ടു. ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭാവി ഇപ്പോൾ സുരക്ഷിതമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ ഇനി അതിവേഗം നടക്കും. സർക്കാർ നടപ്പിലാക്കിയ പല പദ്ധതികളുടെയും ഫലം കശ്മീരിലെ ജനങ്ങൾക്ക് ഇതുവരെ നിഷേധിക്കപ്പെടുകയായിരുന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടു. രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ള പെൺകുട്ടികൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ കശ്മീരിലെ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ടു.
ദളിതർക്കെതിരെയുള്ള ആക്രമണങ്ങൾ തടയാൻ നിയമങ്ങളുണ്ട്. പക്ഷെ കശ്മീരിൽ അതില്ല. സംവരണത്തിന്റെ ഗുണങ്ങൾ കശ്മീരി ജനതയ്ക്ക് ഇതുവരെ ലഭിച്ചില്ല. 370ാം വകുപ്പ് കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമാണുണ്ടായതെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ എന്നും മോദി ചോദിച്ചു.