ലോകം നമ്മളെ വിശ്വസിക്കുന്നു, ഇന്ത്യ-യുഎസ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ഇന്ത്യ-യുഎസ് ഉച്ചകോടിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യം പുതിയ രീതി തേടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വികസന സമീപനങ്ങളാണ് ആവശ്യമെന്നും മോദി വ്യക്തമാക്കി. 2020ന്റെ തുടക്കത്തില്‍ ആരെങ്കിലും കരുതിയോ ഇങ്ങനെ ആകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ആഗോള മഹാമാരി എല്ലാവരെയും ബാധിച്ചിരിക്കുന്നു.
ഇതൊരു പരീക്ഷഘട്ടമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ സംവിധാനത്തെയും സാമ്പത്തിക സംവിധാനത്തെയുമെല്ലാം പരീക്ഷിക്കുന്ന ഘട്ടം. നിലവിലെ സാഹചര്യത്തില്‍ പുതിയ മനോനില നമുക്ക് വേണ്ടതുണ്ട്. 130 കോടി ജനങ്ങളുണ്ട് ഇന്ത്യയില്‍. എന്നാല്‍ വിഭവങ്ങള്‍ കുറവാണുതാനും. കൊറോണ കാരണം ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ളത് ഇന്ത്യയിലാണ്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടുതാനും എന്നും മോദി ഇന്ത്യ-യുഎസ് ഉച്ചകോടിയില്‍ പറഞ്ഞു.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന കേന്ദ്രമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം നമ്മളില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. കൊറോണ രോഗം പലതിനെയും തളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 130 കോടി ജനങ്ങളുടെ അഭിലാഷങ്ങള്‍ ഇല്ലാതാക്കിയിട്ടില്ല. അടുത്തിടെ നാം വളരെ അധികം പരിഷ്‌കരങ്ങള്‍ നടപ്പാക്കി. ബിസിനസ് എളുപ്പമാക്കുകയായിരുന്നു ലക്ഷ്യം. ചുവപ്പ് നാടയില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വയം പര്യാപ്തതയ്ക്ക് വേണ്ടി ഇന്ത്യക്കാര്‍ പോരാടുകയാണ്. ആഗോള സമൂഹത്തെ പ്രാദേശിക സമൂഹവുമായി ലയിപ്പിക്കുന്നതാണ് ആത്മനിര്‍ഭാര്‍ ഭാരത്. ജനങ്ങളുടെ ജീവതവും ബിസിനസുകളും എളുപ്പമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലവിലെ ദൗത്യം. 65 ശതമാനം ആളുകളുടെ യുവജനങ്ങളായ രാജ്യമാണ് ഇന്ത്യ. അതാണ് ഇന്ത്യയുടെ കരുത്ത് എന്നും മോദി ഇന്ത്യ-യുഎസ് ഉച്ചകോടിയില്‍ പറഞ്ഞു. കൊറോണ വാക്‌സിന്‍ ഗവേഷണത്തില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
മാസ്‌ക് ധരിക്കണമെന്ന് ആദ്യം നിര്‍ദേശിച്ച രാജ്യം ഇന്ത്യയാണ്. മുഖം മറയ്ക്കുകയാണ് കൊറോണ കാലത്തെ ആരോഗ്യ പരിപാലനത്തിനുള്ള വഴി. സാമൂഹിക അകലം പാലിക്കണമെന്ന പ്രചാരണം ആദ്യം തുടങ്ങിയ രാജ്യങ്ങളിലൊന്നും ഇന്ത്യയാണ് എന്നും മോദി പറഞ്ഞു. റെക്കോർഡ് വേഗതയിൽ ആണ് മെഡിക്കൽ രംഗം രാജ്യത്ത് സജ്ജമാക്കിയത്. രാഷ്ട്രീയ സ്ഥിരതയുളളതും ജനാധിപത്യത്തോടും ബഹുസ്വരതയോടും കൂറു പുലര്‍ത്തുന്ന പദ്ധതി തുടര്‍ച്ചകളുളളതുമായ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവസരങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. പൊതു - സ്വകാര്യ മേഖലയില്‍ അവസരങ്ങള്‍ അനവധിയാണ്. സാമൂഹിക - സാമ്പത്തിക മേഖലകളിലും ഒട്ടേറെ അവസരങ്ങളുണ്ട് എന്നും മോദി പറഞ്ഞു.