''നിങ്ങൾക്ക് 40 സീറ്റ് കിട്ടാൻ പ്രാർത്ഥിക്കുന്നു'', കോൺഗ്രസിനെ കടന്നാക്രമിച്ചും പരിഹസിച്ചും നരേന്ദ്ര മോദി
ഡല്‍ഹി: രാജ്യസഭയില്‍ നടന്ന നന്ദി പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഭീകരവാദവും വിഘടനവാദവും കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചുവെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഇന്ത്യയുടെ മണ്ണ് വിദേശശക്തികള്‍ക്ക് സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും സ്വാതന്ത്ര്യത്തിന് ശേഷവും കോണ്‍ഗ്രസ് അടിമത്ത മനോഭാവം തുടര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ അഞ്ചാം സ്ഥാനത്തേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആ ഞങ്ങളെ കോണ്‍ഗ്രസ് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്ത് ഭീകരവാദവും വിഘടനവാദവും വളരാന്‍ കോണ്‍ഗ്രസ് അവസരമൊരുക്കി. സൈന്യത്തിന്റെ നവീകരണം അനുവദിക്കാതിരുന്ന കോണ്‍ഗ്രസ് ആണിപ്പോള്‍ ഞങ്ങള്‍ക്ക് സുരക്ഷയെ കുറിച്ച് ക്ലാസ്സെടുക്കാന്‍ വരുന്നത്, നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് എന്ന ആശയം കാലഹരണപ്പെട്ടുവെന്നും ഇപ്പോള്‍ പാര്‍ട്ടി അതിന്റെ ജോലികള്‍ ഔട്ട് സോഴ്‌സ് ചെയ്തിരിക്കുകയാണ് എന്നും പ്രധാനമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസിന്റെ ഈ പതനത്തില്‍ തങ്ങള്‍ക്ക് സന്തോഷമില്ലെന്നും സഹതാപം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊന്നൊടുക്കി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ച് വിട്ട ചരിത്രമുളള കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യത്തെ വിഭജിക്കാനുളള ശ്രമത്തിലാണ്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ദക്ഷിണേന്ത്യയെ വേര്‍പെടുത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റ് പോലും കടക്കില്ലെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസിന് 40 സീറ്റ് പോലും നേടാനാകില്ലെന്ന വെല്ലുവിളി പശ്ചിമ ബംഗാളില്‍ നിന്നും പാര്‍ട്ടിക്ക് നേരെ ഉയര്‍ന്നിരിക്കുകയാണ്. നിങ്ങള്‍ക്ക് 40 സീറ്റ് നേടാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഖാര്‍ഗെയ്ക്ക് ഞാന്‍ പ്രത്യേകമായി നന്ദി പറയുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ആസ്വദിച്ചാണ് കേട്ടത്. 400 സീറ്റ് ഞങ്ങള്‍ക്ക് കിട്ടുമെന്ന അനുഗ്രഹത്തിന് ഖാര്‍ഗെയോട് നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications