'പുല്‍വാമയും ഉറിയും ഞങ്ങൾ രാഷ്ട്രീയവത്ക്കരിച്ചിട്ടില്ല', പ്രധാനമന്ത്രി അത് പറയരുതായിരുന്നുവെന്ന് തരൂർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം മികച്ചതായിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മറുപടി പറഞ്ഞില്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന 2004നും 2014നും ഇടയില്‍ നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്കും ശശി തരൂര്‍ മറുപടി നല്‍കി.
യുപിഎ ഭരണകാലത്ത് നടന്ന ഭീകരാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. അത് ഇന്ത്യയ്ക്ക് മേലുളള ആക്രമണങ്ങള്‍ ആയിരുന്നു, കോണ്‍ഗ്രസിന് എതിരെ ഉളളതായിരുന്നില്ല. പുല്‍വാമയും ഉറിയും പത്താന്‍കോട്ടും ബിജെപി ഭീകരതയ്ക്ക് വളം വെയ്ക്കുന്നതിനുളള ഉദാഹരണമാണെന്ന് തങ്ങള്‍ രാഷ്ട്രീവത്ക്കരിച്ചിട്ടില്ല ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കൂ നരേന്ദ്ര മോദി ജി, എന്നാണ് ശശി തരൂരിന്റെ ട്വീറ്റ്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് രാഹുല്‍ ഗാന്ധിയും മറുപടിയുമായി രംഗത്ത് വന്നിരുന്നു. അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുന്നുവെന്നത് വ്യക്തമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി സുഹൃത്ത് അല്ലെങ്കില്‍ എന്തുകൊണ്ട് ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ അന്വേഷണത്തെ കുറിച്ച് പറയുന്നില്ല. പ്രതിരോധ രംഗത്തെ ഷെല്‍ കമ്പനികളെ കുറിച്ചും ബിനാമി പണത്തെ കുറിച്ചും പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പാര്‍ലമെന്റില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. 2004 മുതല്‍ 2014 വരെയുളള യുപിഎ ഭരണകാലം അഴിമതികളുടേയും അക്രമത്തിന്റേയുമായിരുന്നുവെന്നും ഓരോ അവസരത്തേയും പ്രതിസന്ധിയാക്കി മാറ്റുക എന്നത് യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര ആയിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. അതിനൈരാശ്യത്തില്‍ മുങ്ങിയിരിക്കുന്നത് കൊണ്ട് പ്രതിപക്ഷത്തിന് രാജ്യത്തിന്റെ വികസനം കാണാനാകുന്നില്ല. കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലമായിരുന്നു ഏറ്റവും അഴിമതി നിറഞ്ഞ കാലം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യം മുഴുവന്‍ തീവ്രവാദത്തിന്റെ പിടിയിലായിരുന്നു. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ദുര്‍ബലമായിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.












Click it and Unblock the Notifications