'മാന്‍ വേഴ്സസ് വൈല്‍ഡി'ല്‍ നരേന്ദ്ര മോദി, പുൽവാമ ആക്രമണ ദിവസം ചിരിച്ച് കൊണ്ട് ഷൂട്ടെന്ന് കോൺഗ്രസ്!
ദില്ലി: ഡിസ്കവറി ചാനലിലെ പ്രശസ്ത ഷോയായ മാന്‍ വേഴ്സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റ് 21ന് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഷോയിലാണ് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് ഷോയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്.
ബിജെപിക്ക് അവസരം നൽകാതെ പടിയിറങ്ങി കർണാടക സ്പീക്കർ, പോകുന്നത് വിമതർക്ക് പണി കൊടുത്ത ശേഷം!
ഷോയുടെ ട്രെയിലര്‍ ഗ്രില്‍സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പാരിസ്ഥിതിക മാറ്റത്തെ കുറിച്ചും മൃഗ സംരക്ഷണത്തെ കുറിച്ചും അവബോധമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പരിപാടിയുടെ ഭാഗമായിരിക്കുന്നതെന്ന് ഗ്രില്‍സ് പറയുന്നു. അതേസമയം പുൽവാമ ഭീകരാക്രമണം നടന്ന ദിവസം മോദി ഈ ഷോയുടെ ചിത്രീകരണത്തിലായിരുന്നു എന്ന കോൺഗ്രസിന്റെ അന്നത്തെ ആരോപണം ഇപ്പോൾ ശരിയായിരിക്കുകയാണ്.
കാട്ടിലെ അന്നത്തെ ജീവിതം
മാൻ വേഴ്സസസ് വൈൽഡ് പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് മോദിയുടെ വാക്കുകള്‍ ഇങ്ങനെ: '' വര്‍ഷങ്ങളോളം കാട്ടിലും പര്‍വ്വതങ്ങളിലും ജീവിച്ച വ്യക്തിയാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ആ അനുഭവത്തിന് വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം പ്രകൃതിക്ക് നടുവില്‍ ഒരു ഷോ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് വളരെ ജിജ്ഞാസയും താല്പര്യവും തോന്നി. '' പ്രകൃതി സംരക്ഷണത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനൊപ്പം നമ്മുടെ രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് ലോകത്തെ കാണിക്കാനുളള അവസരം കൂടിയാണ് ഈ ഷോയെന്നും മോദി അഭിപ്രായപ്പെട്ടു
ഗ്രിൽസിന്റെ അന്നത്തെ ട്വീറ്റ്
പ്രകൃതിയെ അറിയാന്‍ അതീവ തല്പരനായ ഗ്രില്‍സിനൊപ്പം ഒരു തവണ കൂടി കാട്ടില്‍ സമയം ചിലവഴിക്കാനായത് മഹത്തായ അനുഭവമാണ് എന്നും നരേന്ദ്ര മോദി പ്രതികരിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സമയത്താണ് ഗ്രില്‍സ് ഇന്ത്യ സന്ദര്‍ച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഷോ ചെയ്യാൻ വരുന്നതിനെ കുറിച്ചും വളരെ സ്പെഷ്യലായ ഒരു ഷോയാണ് ചെയ്യാൻ പോകുന്നത് എന്നും അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലേക്കുളള യാത്രയുടെ വിമാനത്തിലെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. പിന്നീട് ഈ ട്വീറ്റുകൾ നീക്കം ചെയ്യപ്പെട്ടു.
|
കോൺഗ്രസിന്റെ ആരോപണം
പുല്‍വാമ ആക്രമണം നടന്ന ജനുവരി 14ന് ഗ്രില്‍സ് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. 40 ജവാന്മാര്ക്ക് പുല്‍വാമയില്‍ ജീവന് നഷ്ടപ്പെട്ട അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ക്കില്‍ ഡോക്യുമെന്ററി ചിത്രീകരിക്കുന്ന തിരക്കിൽ ആയിരുന്നുവെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. പുല്‍വാമയെക്കുറിച്ച് അറിഞ്ഞ ശേഷവും മോദി ഷൂട്ടിംഗ് തുടര്‍ന്നുവെന്നും പ്രതികരണം നടത്താന്‍ വൈകിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി ഷൂട്ടിന്റെ ചിത്രങ്ങൾ സഹിതമാണ് ട്വീറ്റ് ചെയ്തത്.
അപമാനകരമെന്ന് ബിജെപി
എന്നാൽ മോദിക്കെതിരെ അത്തരം ആരോപണം ഉയര്‍ത്തുന്നത് അപമാനകരം എന്നാണ് അന്ന് ബിജെപി ഇതേക്കുറിച്ച് പ്രതികരിച്ചത്. കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മോദി എന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് അന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത്. മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം ശരിയാണെന്ന് വന്നിരിക്കുകയാണ്. കോൺഗ്രസ് വീണ്ടും മോദിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് വിവരം ലഭിച്ച ശേഷവും മോദി ചിരിച്ച് കൊണ്ട് ഷൂട്ട് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
|
ഷമയുടെ ട്വീറ്റ്
ഷമയുടെ ട്വീറ്റ് ഇങ്ങനെയാണ്: പുല്‍വാമയില്‍ 44 ജവാന്മാര് രക്തസാക്ഷികളായ നേരം നരേന്ദ്ര മോദി ഈ പരിപാടിക്ക് വേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു. അദ്ദേഹം അത് വളരെ അധികം ആസ്വദിക്കുന്നുണ്ടായിരുന്നു. ക്രൂരമായ ആക്രമണത്തെ കുറിച്ച് അറിഞ്ഞ ശേഷവും അദ്ദേഹം ചിത്രീകരണം തുടര്‍ന്നു. ഈ ട്രെയിലറില്‍ അദ്ദേഹം അലസമായി ചിരിക്കുന്നത് നോക്കൂ എന്നാണ് ട്വീറ്റ്. പരിപാടിയുടെ ട്രെയിലറും ഷമ ട്വീറ്റ് ചെയ്തിട്ടുണ്ട്.