ചൈനയുമായി അതിർത്തി തർക്കം രൂക്ഷം, ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി, അധിക സൈനിക വിന്യാസം!
ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടെ ചൈനയുമായുളള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിമിലും ലഡാക്കിലും തര്‍ക്കം ഏറ്റുമുട്ടലിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
Recommended Video
ലഡാക്കിന് സമീപത്ത് അതിര്‍ത്തിയില്‍ ചൈന വ്യോമസേനാ താവളം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അടക്കം പുറത്ത് വന്നു. ഏപ്രില്‍ ആറിലേതും മെയ് 21ലേതുമാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍ എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിര്‍ത്തിയില്‍ ചൈന വ്യാപകമായി ഈ വര്‍ഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
മെയ് മാസം ആദ്യം മുതല്‍ക്കേ തന്നെ ഇന്ത്യ-ചൈന അതിര്‍ത്തി അശാന്തമാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കമാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. സൈന്യത്തിന്റെ പട്രോളിംഗ് അതിര്‍ത്തിയില്‍ ഇന്ത്യ തടസ്സപ്പെടുത്തിയെന്ന് ചൈന നേരത്തെ ആരോപിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് ചൈന തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയും കുറ്റപ്പെടുത്തുന്നു.
ഗുല്‍ദോങ് സെക്ടറിന് സമീപത്ത് ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഫൈറ്റര്‍ ജെറ്റുകള്‍ ചൈന അതിര്‍ത്തിയില്‍ വിന്യസിക്കുന്നത് 2019ല്‍ തന്നെ ഇന്ത്യ കണ്ടെത്തിയിരുന്നു. മെയ് അഞ്ചിനാണ് ആദ്യം ഇന്ത്യ-ചൈന തര്‍ക്കമുണ്ടായത്. അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശത്ത് പോലും പാടില്ല എന്നാണ് ചൈന വാദിക്കുന്നത്. എന്നാലിത് അംഗീകരിക്കില്ല എന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ ഇതിനകം ആറ് വട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അധിക സൈനിക വിന്യാസം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന് ശേഷമാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തത്.