ഇന്ത്യ ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രമാകണം, സ്റ്റാർട്ട് അപ്പുകളോട് മോദിയുടെ ആഹ്വാനം!
ദില്ലി: ഇന്ത്യ സ്വയംപര്യാപ്തമാകേണ്ടതിന്റെ ആവശ്യകതയിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് പ്രസംഗം. ഇന്ത്യയെ സ്വദേശ നിര്‍മ്മിത കളിപ്പാട്ടങ്ങളുടെ ആഗോള ഹബ്ബായി മാറ്റണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ കളിപ്പാട്ട നിര്‍മ്മാണ കേന്ദ്രങ്ങലാണ്. കര്‍ണാടകത്തിലെ രാംനഗരത്തിലെ ചന്നപട്ടണം, ആന്ധ്രപ്രദേശിലെ കൃഷ്ണയിലെ കൊണ്ടപ്പളളി, തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, ആസാമിലെ ദുബ്രി, ഉത്തര്‍ പ്രദേശിലെ വാരണാസി എന്നിവ അത്തരം പ്രദേശങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തദ്ദേശീയമായ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ മഹത്തായ പാരമ്പര്യം തന്നെ ഇന്ത്യയ്ക്കുണ്ട്. മികച്ച കളിപ്പാട്ടങ്ങളുണ്ടാക്കുന്നതില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരായ കരകൗശല തൊഴിലാളികള്‍ നമുക്കുണ്ട്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് താന്‍ കുട്ടികളെ കുറിച്ചാണ് ആലോചിച്ചത്. മാത്രമല്ല ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ആഗോള ഹബ്ബായി മാറ്റുന്നതിനെ കുറിച്ച് താന്‍ ചര്‍ച്ചകള്‍ നടത്തി. മികച്ച കളിപ്പാട്ടങ്ങള്‍ സര്‍ഗാത്മകതയെ പുറത്തേക്ക് കൊണ്ട് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിലും കളിപ്പാട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. കളിച്ച് കൊണ്ട് പഠിക്കുക, കളിപ്പാട്ട നിര്‍മ്മാണം എന്നിവ കരിക്കുലത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പറഞ്ഞു. 7 ലക്ഷം കോടി വരുന്നതാണ് ആഗോള കളിപ്പാട്ട വ്യവസായം എന്നത്. എന്നാല്‍ അതില്‍ ഇന്ത്യയുടെ പങ്ക് വളരെ ചെറിയതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന് മുഴുവന്‍ വേണ്ടി ഇന്ത്യയ്ക്ക് കളിപ്പാട്ടങ്ങളുണ്ടാക്കാം. ലോകത്തിന്റെ കളിപ്പാട്ട ഹബ്ബായി മാറാനുളള കഴിവ് ഇന്ത്യക്കുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
അമിത് ഷാക്ക് ശേഷം വാമന ജയന്തി ആശംസിച്ച് കെജ്രിവാൾ! കണ്ടം വഴി ഓടിക്കോയെന്ന് മലയാളികൾ, പൊങ്കാല!
അതിനാല്‍ നൂതനമായ കളിപ്പാട്ട നിര്‍മ്മാണത്തിലേക്ക് ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ തിരിയണമെന്നും സ്വദേശീയതയ്ക്ക് വേണ്ടി നിലകൊളളണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ വിതച്ച വിത്ത് സ്വയം പര്യാപ്ത ഇന്ത്യ എന്ന മരമാക്കി വളര്‍ത്തി എടുക്കുക എന്ന ഉത്തരവാദിത്തം നമ്മുടേതാണ് എന്നും നരേന്ദ്ര മോദി മന്‍കി ബാത്ത് പരിപാടിയുടെ 68ാം എഡിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.
ഇടത് പക്ഷത്തേക്ക് ജോസ് കെ മാണിക്ക് കടമ്പകളേറെ, വഴി തടഞ്ഞ് സിപിഐയും മാണി സി കാപ്പനും!