ഗുലാം നബി ആസാദിന്റെ യാത്രയയപ്പിൽ വിതുമ്പി പ്രധാനമന്ത്രി, കോൺഗ്രസ് നേതാവിന് മോദിയുടെ സല്യൂട്ട്
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ യാത്രയയപ്പ് വേളയില്‍ രാജ്യസഭയില്‍ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദുമായുളള വ്യക്തിബന്ധത്തെ കുറിച്ച് വിവരിക്കവേയാണ് പ്രധാനമന്ത്രിയുടെ കണ്ണ് നിറഞ്ഞതും വാക്കുകള്‍ കിട്ടാതെ ഇടറിയതും.
രാജ്യസഭയില്‍ ഇരുനേതാക്കളും സമീപത്തായായിരുന്നു ഇരുന്നിരുന്നത്. ദീര്‍ഘകാലമായി ഗുലാം നബി ആസാദും താനും സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി താന്‍ ഗുജറാത്തിന്റെയും ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെയും മുഖ്യമന്ത്രി ആയിരുന്ന കാലത്തെ അനുഭവം ആണ് പങ്കുവെച്ചത്.
''വര്‍ഷങ്ങളായി ഗുലാം നബി ആസാദിനെ തനിക്ക് അറിയാം. തങ്ങള്‍ രണ്ട് പേരും ഒരേ സമയത്ത് മുഖ്യമന്ത്രിമാര്‍ ആയിരുന്നു. ഗുലാം നബി ആസാദ് രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയും താന്‍ മുഖ്യമന്ത്രി അല്ലാതിരിക്കുകയും ചെയ്തിരുന്ന കാലത്ത് പോലും തമ്മില്‍ നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. മറ്റാര്‍ക്കും അറിയാത്ത ഒരു പാഷന് അദ്ദേഹത്തിനുണ്ട്. അതാണ് പൂന്തോട്ടമൊരുക്കല്‍'' എന്ന് മോദി പറഞ്ഞു.
തുടര്‍ന്ന് അക്കാലത്ത് ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി ഓര്‍മ്മ പങ്കുവെച്ചു. 8 പേരായിരുന്നു അന്നത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിവരം അറിയിക്കാന്‍ തന്നെ ആദ്യം വിളിച്ചത് ഗുലാം നബി ആസാദ് ആയിരുന്നുവെന്ന് മോദി പറഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ വിതുമ്പിയത്.
''ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുളള ആളുകള്‍ ജമ്മു കശ്മീരില്‍ കുടുങ്ങിയപ്പോള്‍ ഗുലാം നബി ആസാദും പ്രണാബ് മുഖര്‍ജിയും നല്കിയ സഹായം താന്‍ ഒരിക്കലും മറക്കില്ലെന്ന് മോദി പറഞ്ഞു. അന്ന് രാത്രി ഗുലാം നബി ആസാദ് ജി തന്നെ വിളിച്ചു. സ്വന്തം വീട്ടുകാരെ കുറിച്ചുളള ആശങ്ക എങ്ങനെയാണോ അത്തരത്തിലായിരുന്നു ഗുജറാത്തില്‍ നിന്നുളളവരെ കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടിരുന്നത്. അത്തരമൊരു മനസ്സാണ് അദ്ദേഹം പ്രകടിപ്പിച്ചത്''. തുടര്‍ന്ന് വാക്കുകള്‍ കിട്ടാതെ പ്രധാനമന്ത്രി സംസാരം നിര്‍ത്തുകയും വെള്ളം കുടിക്കുകയും ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും ഡെസ്കിലടിച്ച് മോദിയുടെ വാക്കുകളെ സ്വീകരിച്ചു.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അധികാരം വരികയും പോവുകയും ചെയ്യും. എന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യമുളളത് എന്ന് പറഞ്ഞ പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്തു. അത് തന്നെ സംബന്ധിച്ച് വളരെ വികാരഭരിതമായ ഒരു സന്ദര്‍ഭം ആയിരുന്നു. ഫെബ്രുവരി 15നാണ് ഗുലാം നബി ആസാദിന്റെ കാലാവധി അവസാനിക്കുന്നത്. താങ്കളെ വിരമിക്കാന്‍ താന്‍ അനുവദിക്കില്ല. ഇനിയും താങ്കളുടെ ഉപദേശം തേടും. എന്റെ വാതിലുകള്‍ എക്കാലവും താങ്കള്‍ക്ക് വേണ്ടി തുറന്നിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Live: Watch Hon’ble Prime Minister Shri @narendramodi’s remarks in the Rajya Sabha.https://t.co/iwCx4eTzoC
— G Kishan Reddy (@kishanreddybjp) February 9, 2021
Recommended Video