വാരണാസിയില്‍ മോദി എന്തു ചെയ്തു? തെരുവിളക്ക് സ്ഥാപിച്ചു!! എത്രതവണ മണ്ഡലത്തിലെത്തി... ഇതാണ് ചിത്രം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മോദിയുടെ വിജയിക്കുമെന്ന കാര്യത്തില്‍ ബിജെപി അതിയായ പ്രതീക്ഷയിലുമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ച് മല്‍സരിച്ചാലും മോദിക്ക് രണ്ടുലക്ഷം ഭൂരിപക്ഷം കിട്ടുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. അദ്ദേഹം മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം മാത്രം മതി സുന്ദരമായ വിജയം മോദിക്ക് ലഭിക്കാന്‍ എന്നും പ്രാദേശിക ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.
എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് പറയുന്നത് മറ്റൊന്നാണ്. ചൈനീസ് തെരുവിളക്ക് സ്ഥാപിച്ചത് മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മോദി മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനമെന്ന് അജയ് റായ് പറയുന്നു. മണ്ഡലത്തില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് ബിജെപിക്ക് അവകാശപ്പെടാന്‍ സാധിക്കില്ല എന്നതാണ് ശരി. അതേസമയം, പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട് എന്നു പറയാം.....
പ്രവര്‍ത്തകര്‍ ആവേശത്തില്‍
മോദി രണ്ടുദിവസം മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ചതും റോഡ് ഷോ നടത്തിയതും കേന്ദ്ര നേതാക്കള്‍ കൂട്ടത്തോടെ എത്തിയതും വാരണാസിയില്‍ ബിജെപിക്ക് ആവേശമുണ്ടാക്കിയിട്ടുണ്ട്. മോദി ഉറപ്പായും ജയിക്കുമെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ പറയുന്നു. മണ്ഡലത്തിലെ വികസനങ്ങള്‍ നിങ്ങള്‍ നോക്കൂ എന്നാണ് അവരുടെ വിശദീകരണം.
വന്നത് 18 തവണ
എന്നാല്‍ അഞ്ചുവര്‍ഷത്തിനിടെ മോദി മണ്ഡലത്തില്‍ വന്നത് ആകെ 18 തവണ മാത്രമാണ്. ഇതില്‍ ചില വര്‍ഷങ്ങളില്‍ പലതവണ വന്നു. ചില വര്‍ഷങ്ങളില്‍ ഒരുതവണ മാത്രം വന്നതുമുണ്ട്. പ്രധാനമന്ത്രിക്ക് എപ്പോഴും മണ്ഡലത്തില്‍ സമയം ചെലവഴിക്കാന്‍ പറ്റുമോ എന്നതാണ് ചോദ്യം.
ബിജെപിയുടെ വാദം
34000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് മോദി മണ്ഡലത്തില്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് ഭരദ്വാജ് പറയുന്നു. 2014ല്‍ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം മോദി പല തവണ മണ്ഡലത്തില്‍ വരികയും പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്തു. എന്നാല്‍ പിന്നീട് വരവ് കുറഞ്ഞെന്ന് പ്രതിപക്ഷം പറയുന്നു.
ജപ്പാനുമായി കരാര്‍
ജപ്പാനുമായി സഹകരിച്ച് വാരണാസിയെ പൈതൃക നഗരമാക്കി മാറ്റുന്നതിന് മോദി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ കരാറുകള്‍ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാല്‍ കുറച്ച് വിളക്കുകള്‍ സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് പറയുന്നു.
ഗംഗാ തീരത്തെ ശുചിത്വം
ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി ഗംഗാ നന്ദിയുടെ തീരങ്ങള്‍ ശുദ്ധീകരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പൂര്‍ണമായി വിജയിച്ചു എന്ന് പറയാന്‍ സാധിക്കില്ല. ട്രേഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ ക്രാഫ്റ്റ് മ്യൂസിയത്തിന് മോദി തറക്കല്ലിട്ടിരുന്നു.
റിക്ഷകള്‍ വിതരണം ചെയ്തു
2015ല്‍ സാധാരണക്കാരുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാരണാസിയില്‍ 101 ഇ റിക്ഷകള്‍ വിതരണം ചെയ്തു. കൂടാതെ 501 സൈക്കിള്‍ റിക്ഷകളും നല്‍കി. 2014ല്‍ നാല് തവണ മണ്ഡലത്തില്‍ എത്തിയ മോദി 2015ല്‍ ഒരുതവണ മാത്രമാണ് വന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
മഹാമന എക്‌സ്പ്രസ് ട്രെയിന്‍
മഹാമന എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് വാരണാസിയില്‍ മോദിയുടെ ശ്രമഫലമായി നടന്ന അടിസ്ഥാന സൗകര്യ വികസനമാണ്. വാരണാസിയില്‍ ഇ ബോട്ട്‌സ് പദ്ധതിയും ആരംഭിച്ചു. നദിയിലൂടെ സര്‍വീസ് ആരംഭിച്ചത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
എല്ലാം പൂര്‍ത്തിയാക്കിയില്ല
വൈദ്യുതി, പാചക വാതകം, പോസ്റ്റല്‍ സംവിധാനം, റെയില്‍വെ തുടങ്ങിയവയ്ക്കായി ചില പദ്ധതികള്‍ മോദി തുടക്കം കുറിച്ചു. എന്നാല്‍ എല്ലാം പൂര്‍ത്തിയായി എന്ന് പറയാന്‍ സാധിക്കില്ല. ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
2017ല്‍ ഒരുതവണ മാത്രം
മദന്‍ മോഹന്‍ മാളവ്യ ക്യാന്‍സര്‍ സെന്റര്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ തുടങ്ങിയത് മോദിയാണ്. കരകൗശല വസ്തുക്കളുടെ വില്‍പ്പന കേന്ദ്രം മോദിയുടെ ശ്രമഫലമായി വാരണാസിയില്‍ വന്നു. 2017ല്‍ മോദി ഒരുതവണ മാത്രമാണ് മണ്ഡലത്തില്‍ വന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.
ഹൈവേ വികസനം
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിന് വാരണാസിയില്‍ മോദി തറക്കല്ലിട്ടിട്ടുണ്ട്. ഒട്ടേറെ പദ്ധതികള്‍ക്ക് തറക്കല്ലിട്ടിട്ടുണ്ടെങ്കിലും പദ്ധതി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത് വളരെ കുറവാണ്. ഹൈവേ വികസനത്തിന് തുടക്കമിട്ടുണ്ട്. കൂടാതെ വാരണാസി റിങ് റോഡ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു.
ചൈനീസ് വിളക്കുകള്‍
എന്നാല്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാതെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കടന്നുപോയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് പറയുന്നു. ഏതാനും റോഡുകളില്‍ ചൈനീസ് വിളക്ക് സ്ഥാപിക്കല്‍ മാത്രമാണ് മോദി നടപ്പാക്കിയ വികസന പ്രവര്‍ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനം മറുപടി നല്‍കും
പൈതൃക നഗരമാണ് വാരണാസി. നവീകരണം, വികസനം എന്നിവയുടെ പേരില്‍ നഗരത്തില്‍ അടിസ്ഥാന രൂപം മാറ്റാനാണ് മോദി ശ്രമിച്ചതെന്ന് അജയ് റായ് പറയുന്നു. ഇതില്‍ ജനങ്ങള്‍ ക്ഷുഭിതരാണ്. മറുപടി തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അജയ് റായ് പറയുന്നു.
ഭാര്യയെക്കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി, പേര് യശോദ ബെൻ, മറ്റൊന്നും അറിയില്ലെന്ന് മോദി