ബീഹാറിൽ കേന്ദ്രത്തിന്റെ 2 സുപ്രധാന പദ്ധതികൾ, ഉദ്ഘാടനം നിർവഹിച്ച് മോദി; ലക്ഷ്യം തിരഞ്ഞെടുപ്പോ?
ദില്ലി: കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന രാജ്യസഭയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ബീഹാറില്‍ ഒമ്പത് ഹൈവേ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംഘടിപ്പിച്ച പരിപാടിയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി എന്നിവരും പങ്കെടുത്തു. ഇതോടൊപ്പം ഖര്‍ തക് ഫൈബര്‍ എന്ന ഇന്റര്‍നെറ്റ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ ഇന്ത്യ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമത്തിലാണ്. ഈ പ്രക്രിയ ബീഹാറില്‍ നിന്ന് ആരംഭിക്കുന്നു എന്നതില്‍ അഭിമാനമാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബീഹാര്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്തെത്തി. അതേസമയം, ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പില്ലാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, രാജ്യസഭയില്‍ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഉദ്ഘാടനം എന്നത് ശ്രദ്ധേയമാണ്.
350 കിലോ മീറ്റര്‍ നീളുന്ന ഹൈവേ പദ്ധതിക്കാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. 14,258 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ബീഹാറിലെ 45,945 ഗ്രാമങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് ഖര്‍ തക് ഫൈബര്‍. ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സര്‍വീസ് പദ്ധതിയാണിത്. ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് ഖര്‍ തക് ഫൈബര്‍.
അതേസമയം, രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 243 അംഗ ബീഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് നടക്കുക. ബീഹാറില്‍ നാലില്‍ മൂന്ന് സീറ്റിലും വിജയിച്ച് സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാവാം കേന്ദ്രം ഇത്തരത്തിലുള്ള പദ്ധതികള്‍ ബീഹാറിനായി നടപ്പിലാക്കുന്നത്.
Recommended Video
നേരത്തെ ബീഹാറിന് വേണ്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്റെ ഈ നീക്കവും. ബീഹാറിലെ ദര്‍ബങ്കയിലാണ് ഐഐഎം സ്ഥാപിക്കുക. തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് എന്‍ഡിഎ സംഖ്യത്തിനുള്ളത്.
ലോക സമാധാന ദിനം: 42 മിനിട്ടില്‍ 100 കാര്‍ട്ടൂണുകളുമായി കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ