മോദിയെ പാമ്പാട്ടിയാക്കി നോർവീജിയൻ പത്രം; വംശീയ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം
നോർവേ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയിൽ കാരിക്കേച്ചർ പ്രസിദ്ധീകരിച്ച നോർവീജിയൻ പത്രത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരുന്നു. നോർവേയിലെ പ്രമുഖ ദിനപത്രമായ 'അഫ്റ്റൻപോസ്റ്റൻ' (Aftenposten) ആണ് നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാരിക്കേച്ചർ നൽകിയത്. ഇന്ത്യയെക്കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പഴയകാല കൊളോണിയൽ ചിന്താഗതികളുടെയും വംശീയതയുടെയും തെളിവാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം.
നോർവേ സന്ദർശനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനിൽക്കുന്നതിനിടയിലാണ് ഈ കാർട്ടൂൺ കൂടി പുറത്തുവന്നത്. നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാഹർ സ്റ്റോറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഹെല്ലെ ലൂങ് എന്ന നോർവീജിയൻ മാധ്യമപ്രവർത്തക മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചിരുന്നു. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച അവർ, എന്തുകൊണ്ടാണ് പരസ്യമായ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങളെ പ്രധാനമന്ത്രി നേരിടാത്തതെന്നും ചോദിച്ചു.
ഇരു നേതാക്കളും ഈ ചോദ്യത്തോട് പ്രതികരിക്കാതെ വേദി വിട്ടെങ്കിലും, മാധ്യമപ്രവർത്തക ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി. പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിലും മാധ്യമപ്രവർത്തക ചോദ്യങ്ങൾ ആവർത്തിച്ചതോടെ ഇന്ത്യൻ നയതന്ത്രജ്ഞൻ സിബി ജോർജ്ജ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ചോ രാജ്യത്തിന്റെ വ്യാപ്തിയെക്കുറിച്ചോ യാതൊരു അറിവുമില്ലാത്ത ചില അറിവില്ലാത്ത എൻജിഒകൾ എഴുതിവിടുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ മാത്രം മുൻനിർത്തിയാണ് ഇത്തരം ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുനൂറിലധികം വാർത്താ ചാനലുകൾ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മാധ്യമ ലോകത്തിന്റെ വലുപ്പം മനസ്സിലാക്കാതെയാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും സിബി ജോർജ്ജ് പ്രതികരിച്ചു. ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും അടിസ്ഥാന അവകാശങ്ങളും പൗരന്മാർക്ക് നിയമപരമായ പരിഹാര മാർഗ്ഗങ്ങളും ഉറപ്പുനൽകുന്നുണ്ടെന്നും കോവിഡ് കാലത്ത് ലോകത്തെ മുഴുവൻ സഹായിച്ച വിശ്വസ്ത പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ വിവാദം കെട്ടടങ്ങുന്നതിന് പിന്നാലെയാണ് 'അഫ്റ്റൻപോസ്റ്റൻ' പത്രം "ബുദ്ധിമാനും ഒപ്പം അൽപ്പം ശല്യക്കാരനുമായ മനുഷ്യൻ" എന്ന തലക്കെട്ടിലുള്ള ലേഖനത്തോടൊപ്പം വിവാദ കാരിക്കേച്ചർ പ്രസിദ്ധീകരിച്ചത് വിവാദമായിരിക്കുന്നത്. ഇതിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പാമ്പിന്റെ രൂപത്തിലും മകുടി പിടിച്ചിരിക്കുന്ന ഒരു പാമ്പാട്ടിയായി മോദിയെയും ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യയെ ഇപ്പോഴും പാമ്പാട്ടികളുടെ നാടായി കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ രംഗത്തുവന്നിട്ടുണ്ട്. മുൻപ് സാങ്കേതികവിദ്യ വികസിക്കുന്നതിന് മുൻപുള്ള ഇന്ത്യയെയാണ് അങ്ങനെ വിശേഷിപ്പിച്ചിരുന്നതെന്നും ഇന്ന് ഇന്ത്യ 'മൌസ് ചാർമർമാരുടെ' (കമ്പ്യൂട്ടർ മൌസ് ഉപയോഗിക്കുന്നവരുടെ) രാജ്യമായി മാറിയെന്നും പ്രധാനമന്ത്രി മോദി തന്നെ മുൻപ് പല വേദികളിലും പറഞ്ഞിട്ടുള്ള കാര്യം പലരും ചൂണ്ടിക്കാണിക്കുന്നു. 2022-ൽ സമാനമായ രീതിയിൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പാമ്പാട്ടിയുടെ പ്രതീകം ഉപയോഗിച്ച് അധിക്ഷേപിച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളുടെ ഇത്തരം കൊളോണിയൽ മനോഭാവം മാറേണ്ട കാലം കഴിഞ്ഞുവെന്നാണ് ഉയരുന്ന പ്രധാന വിമർശനം.












Click it and Unblock the Notifications