ഉദ്ഘാടനം കഴിഞ്ഞു, ഇനി ഡിജിറ്റല്‍ ഇന്ത്യയുടെ നാളുകള്‍
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌ന് തുടക്കമായി. തലസ്ഥാന നഗരമായ ദില്ലിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്‍ഡോര്‍ ഗ്രാമത്തിലെ രണ്ട് പഞ്ചായത്തുകളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മോദി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌ന് തുടക്കമിട്ടു.
ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പരിപാടികള്‍ക്ക് എത്തിയത്. 4. 15 ഓടെ നരേന്ദ്ര മോദി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന്‍ ലോഗോ പ്രകാശനം ചെയ്ത് പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. ഭാരത് നെറ്റ്, ഡിജിറ്റല്‍ ലോക്കര്‍ തുടങ്ങിയ എന്നീ പദ്ധതികളെക്കുറിച്ച് മോദി വിവരിച്ചു. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന്‍ വന്‍ വിജയമാക്കണമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് അഭ്യര്‍ഥിച്ചു.
ഇ സാക്ഷരതയുടെയും ഇ ഭരണത്തിന്റെയും സാധ്യതകള്‍ പരിചയപ്പെടുത്തുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ഉളളടക്കം കാര്യക്ഷമമാക്കുക, ഇലക്ട്രോണിക്‌സ് രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്നിവയും പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. സര്‍ക്കാരിന്റെ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലെക്കെത്തിക്കാനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി.
ഡിജിറ്റല്‍ ലോക്കര്‍, ഇ വിദ്യാഭ്യാസം, ഇ ആരോഗ്യം എന്നീ പദ്ധതികളും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി യാഥാര്‍ഥ്യമാകും. ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന്‍ വഴി ഇന്ത്യയെ ഐ ടി മേഖലയില്‍ വന്‍ ശക്തിയാക്കി മാറ്റനാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. വ്യവസായ ഭീമന്മാരായ മുകേഷ് അംബാനി, അസിം പ്രേംജി, സൈറസ് മിസ്ത്രി, സത്യ നഡേല്ല തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.