വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ... ലോക്ക് ഡൗൺ നീട്ടും മുൻപ് ഭരണഘടനാ ശിൽപി അംബേദ്കറെ ഓർത്ത് പ്രധാനമന്ത്രി!
ദില്ലി: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഡോ. ബിആര്‍ അംബേദ്കറെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ശില്‍പിയായ അംബേദ്കറുടെ 129ാം ജന്മവാര്‍ഷികമാണ് ഇന്ന്. ജനങ്ങളുടെ ത്യാഗം കാരണം ഇതുവരെ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ( നമ്മള്‍ ഇന്ത്യക്കാര്‍) എന്നതിന്റെ ശക്തിയെക്കുറിച്ച് ഭരണഘടനയില്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ പ്രതിസന്ധികളേയും മറികടക്കാന്‍ ബിആര്‍ അംബേദ്കറുടെ ജീവിതം നമ്മളെ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അംബേദ്കറുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ സ്മരണാജ്ഞലി എന്നത് നമ്മുടെ ഐക്യത്തിന്റെ ശക്തി കാണിക്കുക എന്നതാണ്. കൊറോണ വൈറസിന് എതിരായ പോരാട്ടം അതിശക്തമാണ്. രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുന്‍പ് തന്നെ കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ച് എത്തുന്നവരെ പരിശോധിച്ച് തുടങ്ങിയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Recommended Video
രാജ്യത്ത് 550 കൊവിഡ് കേസുകള്‍ ഉളളപ്പോള്‍ തന്നെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രശ്‌നം വളരാന്‍ വേണ്ടി നാം കാത്ത് നിന്നില്ല. പ്രശ്‌നത്തിന്റെ തുടക്കത്തില്‍ തന്നെ സമയോചിതമായ തീരുമാനമെടുത്തുവെന്നും മോദി പറഞ്ഞു. മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരും. ഹോട്ട് സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാജ്യത്ത് യാത്രാ നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നാളെ പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.