ചൂരലെടുത്ത് പ്രധാനമന്ത്രി, രാവിലെ 9.30ന് മന്ത്രിമാർ ഓഫീസിലുണ്ടാകണം, വീട്ടിലിരുന്നുളള ജോലി മറന്നേക്ക്
ദില്ലി: 2014ല്‍ നിന്നും കൂടുതല്‍ കരുത്തോടെയാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കുറി കരുതലോടെയാണ് നരേന്ദ്ര മോദിയുടെ നീക്കങ്ങള്‍.
എല്ലാ സുപ്രധാന വകുപ്പുകളിലും കരുത്തരായ നേതാക്കള്‍ തന്നെയാണ് തലപ്പത്തുളളത്. സാമ്പത്തിക രംഗത്തടക്കമുളള തിരിച്ചടികള്‍ പരിഹരിക്കുന്നതിന് കര്‍മ്മപരിപാടി സര്‍ക്കാരിന് മുന്നിലുണ്ട്. അതിനെല്ലാം മുന്‍പ് തന്റെ മന്ത്രിമാരെ ഒന്ന് നന്നാക്കിയെടുക്കാനും നരേന്ദ്ര മോദി ഒരു കൈ നോക്കുന്നുണ്ട്.

ശുദ്ധികലശത്തിന് മോദി
കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തിലേറിയ ഉടനെ തന്നെ ഉദ്യോഗസ്ഥ തലത്തില്‍ ഒരു ശുദ്ധികലശത്തിന് മോദി സര്‍ക്കാര്‍ തുടക്കമിട്ട് കഴിഞ്ഞു. അഴിമതി ആരോപണം അടക്കമുളളവ നേരിടുന്ന ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത വിരമിക്കലിനുളള നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി തുടച്ച് നീക്കലാണ് മോദി ലക്ഷ്യമിടുന്നത് എന്നാണ് വാദം.

മന്ത്രിമാർക്കും പാഠങ്ങൾ
ഉദ്യോഗസ്ഥരെ മാത്രമല്ല തന്റെ സര്‍ക്കാരിലെ മന്ത്രിമാരെയും മോദി നല്ല ശീലങ്ങള്‍ പഠിപ്പിക്കുകയാണ്. കേന്ദ്ര മന്ത്രിസഭ അധികാരത്തിലേറിയ ശേഷമുളള ആദ്യത്തെ സമ്പൂര്‍ണ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേരുകയുണ്ടായി. കേന്ദ്ര മന്ത്രിമാരെല്ലാം പങ്കെടുത്ത യോഗത്തില്‍ നരേന്ദ്ര മോദി അവര്‍ക്ക് മുന്നില്‍ കര്‍ശന നിര്‍ദേശങ്ങളാണ് അവതരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമയത്ത് ഓഫീസിലെത്തണം
സമയനിഷ്ഠ പാലിക്കണം എന്നാണ് മോദി മന്ത്രിമാര്‍ക്ക് പറഞ്ഞ് കൊടുത്ത ആദ്യത്തെ പാഠം. രാവിലെ 9.30ന് തന്നെ എല്ലാ മന്ത്രിമാരും അവരവരുടെ ഓഫീസുകളില്‍ എത്തണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും മന്ത്രിമാര്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാര്‍ മറ്റുളളവര്‍ക്ക് മാതൃകയായിരിക്കണമെന്നും മോദി പറഞ്ഞു.

സഹമന്ത്രിമാരെ പരിഗണിക്കണം
രാവിലെ ഓഫീസില്‍ എത്തിയ ശേഷം ഉദ്യോഗസ്ഥരോട് സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. അത് മന്ത്രാലയങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാത്രമല്ല തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹമന്ത്രിമാരുടെ സംഭാവനകള്‍ ഉറപ്പ് വരുത്തണം. സുപ്രധാന ഫയലുകള്‍ സഹമന്ത്രിമാരുമായി കൂടി മന്ത്രിമാര്‍ പങ്കുവെയ്‌ക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

വിദേശ യാത്ര വേണ്ട
അങ്ങനെ ചെയ്യുന്നത് കൊണ്ട് ഫയലുകള്‍ ചുവപ്പ് നാടയില്‍ കുരുങ്ങത് അവസാനിപ്പിക്കാനാവും. എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്നതും സ്ഥിഗതികള്‍ ചര്‍ച്ച ചെയ്യുന്നതും പതിവാക്കണം. അവരുമായി പുതിയ വികസന പദ്ധതികള്‍ ആലോചിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. മാത്രമല്ല പാര്‍ലമെന്റ് ചേരുന്ന 40 ദിവസം വിദേശ യാത്രകള്‍ മന്ത്രിമാര്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications