മിന്നലാക്രമണം തത്സമയം 'കണ്ട്' പ്രധാനമന്ത്രി നരേന്ദ്ര മോദി! ഇമ ചിമ്മാതെ പുലരും വരെ കാത്തിരുപ്പ്!
ദില്ലി: ഫെബ്രുവരി 26 ചൊവ്വാഴ്ച രാജ്യം ഉണര്‍ന്ന് എഴുന്നേറ്റത് ആ ശുഭവാര്‍ത്ത കേട്ടുകൊണ്ടാണ്. പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വേണ്ടി ഇന്ത്യ കണക്ക് തീര്‍ത്തു എന്ന വാര്‍ത്ത. പാക് അതിര്‍ത്തി ഭേദിച്ച് അകത്ത് കടന്നുളള ഇന്ത്യന്‍ വ്യോമസേനയുടെ വമ്പന്‍ തിരിച്ചടി.
ഇന്ത്യ നിര്‍ണായക തീരുമാനമെടുത്ത ആ രാത്രി രാജ്യം മുഴുവന്‍ സമാധാനമായി ഉറക്കത്തിലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരുന്നു. ജെയ്ഷെ മുഹമ്മദ് ഭീകരുടെ അടിവേരറക്കുന്ന വ്യോമസേനയുടെ ഓരോ നീക്കവും തത്സമയം അറിഞ്ഞ് കൊണ്ട് ലോക് കല്യാണ്‍ മാര്‍ഗിലെ വീട് ഉണർന്നിരുന്നു.
പ്രതികാരമെന്ന ഒറ്റ വികാരം
പുല്‍വാമയില്‍ 40 ജവാന്മാരെ ഭീകരര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ തന്നെ തിരിച്ചടിക്കണമെന്ന് രാജ്യം ഉറപ്പിച്ചിരുന്നു. സര്‍ക്കാരിനും സൈന്യത്തിനും അക്കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാനുണ്ടായിരുന്നില്ല. രാജ്യത്ത് ഉയര്‍ന്ന പൊതുവികാരവും പ്രതികാരം ചെയ്യണം എന്നത് തന്നെ ആയിരുന്നു.
അണുവിട പിഴയ്ക്കാതെ
അപ്രതീക്ഷിതമായ ഒരു തിരിച്ചടി, അതായിരുന്നു പദ്ധതി. പാക് അധീന കശ്മീരിലെ ഭീകരര്‍ ബലാക്കോട്ടിലെ ക്യാംപിലേക്ക് മാറി എന്ന രഹസ്യവിവരം കിട്ടിയതോടെ അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ തന്നെ തീരുമാനിച്ചു. അത് അണുവിട പിഴയ്ക്കാതെ ഇന്ത്യന്‍ വ്യോമസേനയിലെ ചുണക്കുട്ടികള്‍ നടപ്പിലാക്കുകയും ചെയ്തു.
നേതൃത്വം കൊടുത്ത് ഡോവൽ
അതീവരഹസ്യമായിട്ടായിരുന്നു ഓരോ ചുവട് വെയ്പ്പും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഓരോ നീക്കത്തിനും നേതൃത്വം കൊടുത്തു. ദേശീയ മാധ്യമത്തിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം രാത്രി 9.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ എത്തി.
ഓരോ നീക്കവും തത്സമയം
ലഘുവായി ഭക്ഷണം കഴിക്കുകയും ഉടനെ തന്നെ ആക്രമണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളില്‍ മുഴുകുകയും ചെയ്തു നരേന്ദ്ര മോദി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അജിത് ഡോവല്‍ ഓരോ നീക്കവും അപ്പപ്പോള്‍ പ്രധാനമന്ത്രിയെ അറിയിക്കുന്നുണ്ടായിരുന്നു.
രാത്രി മുഴുവൻ ചർച്ചകൾ
പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വ്യോമസേനയുടെ തലവന്‍ ബിഎസ് ധനോവ എന്നിവരുമായി പ്രധാനമന്ത്രി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ആക്രമണം നടത്തുന്നതിന് മുന്‍പും ശേഷവും ഇവരുമായി പലവട്ടം പ്രധാനമന്ത്രി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടത്തി.
ഇമ ചിമ്മാതെ കാത്തിരിപ്പ്
പുലര്‍ച്ചെ 3.45ന് വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്ന് ഭീകരവാദ ക്യാംപുകള്‍ക്ക് മേലെ തീതുപ്പി. 21 മിനുറ്റ് മാത്രം നീണ്ട മിന്നലാക്രമണം. അതിന് ശേഷം സുരക്ഷിതരായി അതിര്‍ത്തി കടന്ന് തിരിച്ചെത്തി. അത് വരെ പ്രധാനമന്ത്രി ഒരു പോള കണ്ണടിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരക്ഷ ഉറപ്പാക്കി
വ്യോമസേനയിലെ പൈലറ്റുമാര്‍ പുലര്‍ച്ചെ 4.30ഓടെയാണ് ദൗത്യം പൂര്‍ത്തിയാക്കി തിരിച്ച് എത്തിയത്. സൈനികരുടെ സുരക്ഷയെക്കുറിച്ചുളള വിവരങ്ങള്‍ പ്രധാനമന്ത്രി അപ്പോള്‍ തന്നെ വിളിച്ച് ഉറപ്പ് വരുത്തി. ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരേയും അഭിനനന്ദിക്കുക കൂടി ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ദൈനംദിന കാര്യങ്ങളിലേക്ക് കടന്നത്.
പരിപാടികളെല്ലാം പതിവ് പോലെ
മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പക്ഷേ നേരത്തെ നിശ്ചയിച്ച പരിപാടികളൊന്നും പ്രധാനമന്ത്രി മാറ്റി വെച്ചില്ല. പത്ത് മണിയോടെ മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗത്തില്‍ മോദി പങ്കെടുത്തു. ശേഷം നേരെ രാഷ്ട്രപതി ഭവനിലേക്ക്.
തിരക്കേറിയ ദിനം
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരെ മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ഗാന്ധി സമാധാന സമ്മാനദാനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. അതിന് ശേഷം രാജസ്ഥാനിലേക്ക് തെരഞ്ഞടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ തിരിച്ചു.
എല്ലാ വിമർശനങ്ങളും നിഷ്പ്രഭം
ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീതയുടെ സമര്‍പ്പണ പരിപാടിയിലും മോദി പങ്കെടുത്തു. 40 ജവാന്മാരുടെ ജീവത്യാഗം പാഴാകില്ല എന്ന് രാജ്യത്തിന് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിച്ചതില്‍ നരേന്ദ്ര മോദിക്ക് അഭിമാനിക്കാം. ഇതുവരെ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ വിമര്‍ശനങ്ങളേയും നിഷ്പ്രഭമാക്കിയിരിക്കുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
ആയുധമില്ലാതെ കോൺഗ്രസ്
കോണ്‍ഗ്രസ് അടക്കമുളളവര്‍ക്ക് സര്‍ക്കാരിന് പിന്നില്‍ അണി നിരക്കുക എന്നതല്ലാതെ ഈ വിഷയത്തില്‍ മറ്റ് മാര്‍ഗങ്ങളില്ല. പുല്‍വാമ ആക്രമണത്തിന് ശേഷം മോദി ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ഷൂട്ടിംഗ് തിരക്കില്‍ ആയിരുന്നു എന്നുളള ആരോപണമൊക്കെ നാലായി മടക്കി പെട്ടിയില്‍ വെയ്ക്കുക എന്നത് മാത്രമേ കോണ്‍ഗ്രസിന് ഇനി ചെയ്യാനുളളൂ.
ഇന്ത്യ തകർത്ത ഭീകരരുടെ ക്യാംപിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്, പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം