65,00 കോടിയുടെ ക്രമക്കേട്; പിഎംസി ബാങ്ക് മുൻ എംഡി ജോയ് തോമസ് അറസ്റ്റിൽ
മുംബൈ: പിഎംസി ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ എംഡിയും മലയാളിയുമായിരുന്ന ജോയ് തോമസ് അറസ്റ്റിൽ. 6500 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജോയ് തോമസിനെ അറസ്റ്റ് ചെയ്യുന്നത്. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ജോയ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.
കശ്മീരില്‍ സര്‍ക്കാരിനും കോണ്‍ഗ്രസിനും ഒരേ അഭിപ്രായം, അവര്‍ പറയുന്നത് തെറ്റാണ്, തുറന്നടിച്ച് തരൂര്‍
അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിലായിരുന്ന ജോയ് തോമസിനെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് വക്താവ് വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന് 6500 കോടിയോളം രൂപ ചട്ടലംഘിച്ച് വായ്പ നൽകിയെന്നാണ് കണ്ടെത്തൽ. പിഎംസിയുടെ പരമാവധി വായ്പാ പരിധിയുടെ 75 ശതമാനവും എച്ച്ഡിഐഎല്ലിനാണ് നൽകിയത്. എച്ച്ഡിഐഎല്ലിന്റെ രണ്ട് ഡയറക്ടമാർമാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ 3500 കോടിയോളം രൂപവരുന്ന സ്വത്തുക്കൾ മരവിപ്പിച്ചു, ഒക്ടോബർ 9 വരെ ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
പിഎംസി മുൻ ചെയർമാനും എഡ്ഡ്ഡിഐഎല്ലുമായി ബന്ധപ്പെട്ട മുംബൈയിലെ ആറോളം ഇടങ്ങളിൽ പോലീസ് പരിശോധന നടത്തി. 21000ത്തോളം വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ലോൺവിവരം മറച്ചുവയ്ക്കുകയായിരുന്നു. എച്ച്ഡിഐഎൽ തിരിച്ചടവ് മുടക്കിയിട്ടും ഇത് കിട്ടാക്കടമായി വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയില്ല. എച്ച്ഡിഐഎല്ലിന് നൽകിയ വായ്പയുടെ വിശദാംശങ്ങൾ കോർ ബാങ്കിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നുമില്ല.
ഒരാൾ നടത്തുന്ന സ്ഥാപനത്തിന് ബാങ്കിന്റെ പരമാവധി വായ്പാ പരിധിയുടെ 10 ശതമാനവും ഒന്നിൽ കൂടുതൽ പേർ നടത്തുന്ന സ്ഥാപനത്തിന് 20 ശതമാനവും മാത്രമെ ലോൺ അനുവദിക്കാവു എന്നാണ് ചട്ടം. ആ നിയമം ലംഘിച്ച് നാലിരട്ടിയോളം രൂപയാണ് എച്ച്ഡിഐഎല്ലിന് അനുവദിച്ചിരിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് ഒരു ഉപയോക്താവിന് ഒരു ദിവസം അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന തുക 10000 രൂപയാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്നുകൊണ്ട് പിൻവലിക്കൽ പരിധി 25000 ആയി റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. പിഎംസിയുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളിൽ 25 കോടി നിക്ഷേപം വരെ നടത്തിയവരുണ്ട്.