പിഎംസി ബാങ്ക് തട്ടിപ്പ്; എച്ച്ഡിഐഎൽ കമ്പനി മേധാവികൾ അറസ്റ്റിൽ, 3500 കോടിയുടെ ആസ്തി മരവിപ്പിച്ചു
മുംബൈ: പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ- ഓപ്പറേറ്റീവ് ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എച്ച്ഡിഐഎൽ കമ്പനി എക്സിക്യൂട്ടിവ് ചെയർമാൻ രാകേഷ് കുമാർ വാധ്വാൻ, മാനേജിഗ് ഡയറക്ടർ സാരംഗ് വാധ്വാൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരുടെയും 3500 കോടി രൂപയുടെ ആസ്തി അധികൃതർ മരവിപ്പിച്ചു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മരണക്കെണിയില്‍, നാരായണ്‍ റാണയ്ക്ക് പിന്നാലെ മകനും ബിജെപിയിലേക്ക്
പിഎംസി ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയർ രാജ്യം വിടാതിരിക്കാനായി മുംബൈ പോലീസിൻറെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വിമാനത്താവളങ്ങളിലും എമിഗ്രേഷൻ കേന്ദ്രങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ബാങ്ക് 9990 കോടി രൂപ വായ്പ നൽകിയതിൽ 6500 കോടിയും റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിനാണ് അനുവദിച്ചിരുന്നത്. പിഎംസി അനുവദിച്ചിട്ടുള്ള ആകെ ലോൺ തുകയുടെ 73 ശതമാനമാണിത്.
സസ്പെന്റ് ചെയ്യപ്പെട്ട് മാനേജിംഗ് ഡയറക്ടർ ജോയ് തോമസ് റിസർവ് ബാങ്കിനയച്ച കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. എല്ലാ ബോർഡംഗങ്ങളുടെയും അറിവോടെയല്ല 6500 കോടി രൂപയുടെ വായ്പ എച്ച്ഡിഐഎല്ലിന് അനുവദിച്ചതെന്നും ആർബിഐയോടുള്ള കുറ്റസമ്മതത്തിൽ ജോയ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾ നടത്തുന്ന സ്ഥാപനത്തിന് ബാങ്കിന്റെ പരമാവധി വായ്പാ പരിധിയുടെ 10 ശതമാനവും ഒന്നിൽ കൂടുതൽ പേർ നടത്തുന്ന സ്ഥാപനത്തിന് 20 ശതമാനവും മാത്രമെ ലോൺ അനുവദിക്കാവു എന്നാണ് ചട്ടം. ആ നിയമം ലംഘിച്ച് നാലിരട്ടിയോളം രൂപയാണ് എച്ച്ഡിഐഎല്ലിന് അനുവദിച്ചിരിക്കുന്നത്.
നിലവിൽ കുർള, നാഹൂർ, പൽഘാർ എന്നിവിടങ്ങളിൽ എച്ച്ഡിഐഎല്ലിന്റെ വിവിധ പ്രോജക്ടുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് ഒരു ഉപയോക്താവിന് ഒരു ദിവസം അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന തുക 10000 രൂപയാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്നുകൊണ്ട് പിൻവലിക്കൽ പരിധി 25000 ആയി റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. പിഎംസിയുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളിൽ 25 കോടി നിക്ഷേപം വരെ നടത്തിയവരുണ്ട്.