പിഎൻബി തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,600 കോടി രൂപയുടെ വ്യാജ ബാങ്ക് ഇടപാട് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ സഹോദരന് നേഹല്‍ മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ബെല്‍ജിയം പൗരനായ നേഹല്‍ (40) ആണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നാണ് ആരോപണം. ഇയാള്‍ ഇപ്പോള്‍ യുഎസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാങ്ക് തട്ടിപ്പ് നടത്താന്‍ നീരവിനെ നേഹല്‍ സഹായിച്ചുവെന്നു കാണിച്ച് ഈ വര്‍ഷം ആദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്റര്‍പോളിനോട് റെഡ് നോട്ടീസ് പുറത്തിറക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പണമിടപാട് ആരോപണം മറച്ചുവെച്ചതും തെളിവുകള്‍ നശിപ്പിച്ചതും നേഹലിന്റെ അറിവോടെയാണെന്നും ഇതിനായി നീരവിനെ സഹായിച്ചതായും ഇഡി കണ്ടെത്തിയിരുന്നു.
സോണിയ വിളിച്ച യോഗത്തില്‍ രാഹുല്‍ എത്തിയില്ല, വയനാടിന്റെ പ്രതിനിധിയായും വന്നില്ല, കാരണം ഇതാണ്
തട്ടിപ്പിന് ശേഷം നീരവ് മോദിയുടെ സഹോദരന് നേഹല്‍ മോദി ദുബായിലെയും ഹോങ്കോങ്ങിലെയും എല്ലാ ഡമ്മി ഡയറക്ടര്‍മാരുടെയും സെല്‍ ഫോണുകള്‍ നശിപ്പിച്ചു. കെയ്റോയിലേക്ക് ഇവർക്ക് ടിക്കറ്റ് ലഭ്യമാക്കുയും ചെയ്തു. തിരിമറി നടത്താനായി നീരവ് മോദി വിദേശത്ത് 15 ഡമ്മി കമ്പനികള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ കമ്പനികളുടെ 17 ഡമ്മി ഡയറക്ടര്‍മാരെയെങ്കിലും ഏജന്‍സി ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഡമ്മി ഡയറക്ടര്‍മാരെല്ലാം പ്രതിമാസം 8,000 മുതല്‍ 30,000 രൂപ വരെ ശമ്പളം നേടിയ നീരവിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരോ മുന്‍ ജീവനക്കാരോ ആണ്.
ഡമ്മി ഡയറക്ടര്‍ ഉള്‍പ്പെടെ രണ്ട് സാക്ഷികളുടെ മൊഴി ഇഡിക്ക് ലഭിച്ചിട്ടുണ്ട്. പിഎന്‍ബിയില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡമ്മി ഡയറക്ടര്‍മാര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നേഹല്‍ തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചുവെന്നും ദുബായില്‍ വെച്ച് ഡമ്മി കമ്പനി ഡയറക്ടർമാരുടെ എല്ലാ മൊബൈലുകളും നശിപ്പിച്ചതായും മൊഴിയില്‍ പറയുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ അഴിമതി അന്വേഷിക്കാന്‍ തുടങ്ങിയതിന് ശേഷം നേഹല്‍ എല്ലാ അക്കൗണ്ടുകളും റെക്കോര്‍ഡുകളും ഇല്ലാതാക്കി ജീവനക്കാരെ സ്വാധീനിക്കുകയും തെളിവുകള്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോടതിയില്‍ ഇഡി ആരോപിച്ചു.
നീരവിന്റെ ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്ന് 50 കിലോ സ്വര്‍ണവും ഹോങ്കോങ്ങിലെ കമ്പനിയില്‍ നിന്ന് പണവും 150 പെട്ടി പവിഴവും നേഹല്‍ കടത്തിയതായും ഇഡി ആരോപിക്കുന്നു. നീരവിന്റെ ഡമ്മി കമ്പനികളില്‍ നിന്ന് 335.95 കോടി രൂപ ലഭിച്ച രണ്ട് കമ്പനികളുടെ ഡയറക്ടറാണ് നേഹല്‍ എന്ന് ഇഡി അവകാശപ്പെട്ടു. നീരവിനും സഹോദരി പൂര്‍വി മോദി മേത്തയ്ക്കുമെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറത്തിറക്കിയിരുന്നു.