പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗം: ഒരിക്കൽ ഇന്ത്യയുടെ നിയന്ത്രണത്തിലാകുമെന്ന് വിദേശകാര്യമന്ത്രി
ദില്ലി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഒരു ദിവസം അത് ഇന്ത്യയുടെ നിയന്ത്രണത്തിലാകുമെന്നുമാണ് ജയശങ്കർ പ്രതികരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ജമ്മു കശ്മീർ വിഷയത്തിലും ആളുകൾ എന്തുപറയുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാമത്ത് കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ മോദി സർക്കാർ 100 ദിനങ്ങൾ പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഏറെ വിമർശിക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിയുടെ പ്രതികരണവും നിർണായകമാണ്.
കാറുകളുടെ ജിഎസ്ടി നിരക്ക് കുറച്ചേക്കും, കേന്ദ്ര നീക്കം, എതിർപ്പുമായി കേരളമടങ്ങുന്ന സംസ്ഥാനങ്ങൾ
പ്രശ്നം 370ാം വകുപ്പ് അല്ലെന്നും പാകിസ്താനിൽ നിന്നുള്ള ഭീകരതയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പാകിസ്താനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ലോകത്ത് ഏതെങ്കിലും രാജ്യം അയൽ രാജ്യത്തിനെതിരെ ഭീകരത നയമായി സ്വീകരിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്നു. 1972 മുതൽ ഇന്ത്യൻ നിലപാട് വ്യക്തമാണെന്നും പാകിസ്താന്റെ പെരുമാറ്റത്തിലാണ് അസാധാരണത്വമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പാകിസ്താൻ ഭീകരതയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വൈസ് പ്രസിഡന്റ് വെങ്കയ്യാ നായിഡുവും സമാന രീതിയിലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു.
ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാൻ പാകിസ്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ രാജ്യത്തെ മറ്റ് ഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കശ്മീരിലെ ജനങ്ങൾക്കും ലഭിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക പദവി റദ്ദാക്കിയതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യൻ നടപടിയിൽ അപലപിച്ച പാകിസ്താൻ വിഷയം ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽപ്പോലും എത്തിക്കുകയും ചെയ്തുു. എന്നാൽ കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന ഇന്ത്യൻ നിലപാടാണ് ലോക രാജ്യങ്ങൾ സ്വീകരിച്ചത്.
സെപ്തംബറിൽ ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിൽ മോദിയും ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തുമോ എന്നും ചോദ്യമുയർന്നിരുന്നു. നിലവിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാലാവസ്ഥയാണ് ഇതിന് മറുപടി നൽകുയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്താനുമായി ഇനി പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രമേ ചർച്ചയുള്ളൂവെന്ന് വെങ്കയ്യ നായിഡുവും രാജ് നാഥ് സിംഗും പ്രതികരിച്ചിരുന്നു.