പാവപ്പെട്ട ഹിന്ദു കുട്ടികളെ ഇസ്ലാമാക്കുന്നു! യത്തീംഖാനയിൽ നടക്കുന്നത് നിയമവിരുദ്ധ മതപരിവർത്തനം...
സൗജന്യ താമസവും ഭക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് കുട്ടികളെ യത്തീംഖാനയിൽ എത്തിച്ചിരുന്നത്.
ഹൈദരാബാദ്: യത്തീംഖാനയുടെ മറവിൽ പാവപ്പെട്ട ഹിന്ദു കുട്ടികളെ മതം മാറ്റാൻ ശ്രമിച്ച ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ പീസ് യത്തീംഖാനയുടെ നടത്തിപ്പുകാരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ വിവിധ ജില്ലകളിൽ നിന്നുള്ള ദരിദ്ര കുടംബങ്ങളിൽപ്പെട്ട കുട്ടികളെയാണ് ഇവർ യത്തീംഖാനയിൽ താമസിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ചത്.
സൗജന്യ താമസവും ഭക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് കുട്ടികളെ യത്തീംഖാനയിൽ എത്തിച്ചിരുന്നത്. കുട്ടികളുടെ രക്ഷിതാക്കൾ പോലും അറിയാതെയായിരുന്നു മതപരിവർത്തനം. ഹിന്ദു മതത്തിൽ നിന്ന് മാറി ഇസ്ലാം മതം സ്വീകരിച്ചവരാണ് പീസ് യത്തീംഖാനയുടെ നടത്തിപ്പുകാർ. പോലീസിന്റെ പിടിയിലായ മുഹമ്മദ് സിദ്ദീഖി എന്ന സത്യനാരായണനാണ് പീസ് സൊസൈറ്റിയുടെ സ്ഥാപകനും പ്രധാന നടത്തിപ്പുകാരനും.

ഇസ്ലാമായി...
ഹൈന്ദവ മതത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ചവരാണ് പീസ് യത്തീംഖാനയുടെ നടത്തിപ്പുകാർ. മുഹമ്മദ് സിദ്ദീഖി എന്ന സത്യനാരായണന്റെ നേതൃത്വത്തിൽ 2004ലാണ് വാറങ്കൽ ആസ്ഥാനമായി പീസ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചത്. സത്യനാരായണൻ അടക്കമുള്ള ഒമ്പത് പേരും ഇസ്ലാം മതം സ്വീകരിച്ചെങ്കിലും ഔദ്യോഗിക രേഖകളിൽ പേരോ ജാതിയോ മതമോ തിരുത്തിയിരുന്നില്ല. സർക്കാരിന്റെ സംവരണ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് രേഖകൾ തിരുത്താതിരുന്നത്.

യത്തീംഖാന...
വാറങ്കൽ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പീസ് സൊസൈറ്റി കഴിഞ്ഞ വർഷമാണ് ഹൈദരാബാദിൽ യത്തീംഖാന സ്ഥാപിക്കുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും പ്രവേശനം നൽകുന്ന അനാഥ മന്ദിരമെന്ന് കാണിച്ചായിരുന്നു യത്തീംഖാനയുടെ പ്രവർത്തനം. തെലങ്കാനയിലെ ഭദ്രാചലം, മഹബൂബ നഗർ, ഖമ്മം, വാറങ്കൽ ജില്ലകളിൽ നിന്നുള്ള ദരിദ്ര കുടുംബങ്ങളിൽപ്പെട്ട കുട്ടികളെയാണ് യത്തീംഖാനയിൽ താമസിപ്പിച്ചിരുന്നത്.

എല്ലാം സൗജന്യം...
പിന്നോക്ക,ഗോത്ര വിഭാഗങ്ങളിൽപ്പെട്ട ഹിന്ദു കുട്ടികൾക്ക് സൗജന്യ താമസം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്തിരുന്നു. യത്തീംഖാനയിലെത്തിയ നാലു മുതൽ 14 വയസ് വരെ പ്രായമുള്ള 17 ഹിന്ദു കുട്ടികളെയാണ് മുഹമ്മദ് സിദ്ദീഖിയും സംഘവും ഇസ്ലാമാക്കാൻ ശ്രമിച്ചത്. ഇതിൽ ഏഴുപേർ പെൺകുട്ടികളാണ്.

അറസ്റ്റ്...
യത്തീംഖാനയുടെ മറവിൽ കുട്ടികളെ മതം മാറ്റുന്നുവെന്ന് ജില്ലാ ചൈൽഡ് വെൽഫയർ അധികൃതർക്കാണ് പരാതി ലഭിച്ചത്. തുടർന്ന് ചൈൽഡ് വെൽഫയർ അധികൃതർ പരാതി പോലീസിന് കൈമാറി. ഞായറാഴ്ച രാവിലെയാണ് റച്ചിക്കോണ്ട പോലീസ് അനാഥമന്ദിരത്തിൽ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. യത്തീംഖാനയിലെ 17 അന്തേവാസികളെയും പോലീസ് മോചിപ്പിച്ചു. ഇവരെ സർക്കാർ ബാലമന്ദിരത്തിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. പീസ് സൊസൈറ്റിക്ക് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications