Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരികളല്ലാത്തവർ താഴ് വര വിടണം: ട്രക്ക് ഡ്രൈവർമാർക്ക് പോലീസ് നിർദേശം, സുരക്ഷാ നീക്കമെന്ന്!

ശ്രീനഗർ: ജമ്മുകശ്മീരിൽ ട്രക്ക് ഡ്രൈവർമാർക്കെതിരെയുള്ള ആക്രമണം വർധിച്ച സാഹചര്യത്തിൽ പുതിയ നിർദേശവുമായി കശ്മീർ പോലീസ്. കശ്മീരികളല്ലാത്ത ട്രക്ക് ഡ്രൈവർമാരോടും തൊഴിലാളികളോടുമാണ് കശ്മീർ വിടാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ 15 ദിവസത്തിനിടെ നാല് ട്രക്ക് ഡ്രൈവർമാരാണ് ദക്ഷിണ കശ്മീരിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് പോലീസ് ജനങ്ങൾക്ക് നിർദേശം നൽകിയത്. കശ്മീരികളല്ലാത്ത അഞ്ച് പേർ ഭീകരരുടെ വെടിയേറ്റ് മരിച്ച സാഹചര്യത്തിൽ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കം.

ഷോപ്പിയാനിലെ ചിത്രഗ്രാമിൽ വെച്ച് ആപ്പിൽ കയറ്റിയെത്തിയ ട്രക്കിന് തീപിടിച്ച് രണ്ട് ട്രക്ക് ജീവനക്കാർ മരിച്ചിരുന്നു. ഇതിന് പിന്നിലും ഭീകരരാണെന്നാണ് സംശയിക്കപ്പെടുന്നത്. കശ്മീരികളല്ലാത്തവർക്ക് നേരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്. ഇതോടെയാണ് പോലീസ് ആപ്പിൾ കയറ്റിയെത്തുന്ന ലോറികൾക്ക് സുരക്ഷിത മാർഗ്ഗം നിർദേശിക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെ ലോഡ് കയറ്റാതെ കശ്മീർ വിട്ടുപോകാനാണ് പോലീസ് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഷോപ്പിയാനിൽ നിർത്തിയിട്ടുള്ള ട്രക്കുകളോടും കശ്മീർ വിടാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. ഇത് സുരക്ഷാ ദൌത്യത്തിന്റെ ഭാഗമാണെന്നും സിവിൽ ഭരണകൂടം ഇത് പാലിക്കുക മാത്രമാണെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. വിഷയത്തിൽ പ്രതികരിക്കില്ലെന്ന നിലപാടാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യാസിൻ ചൌധരി വ്യക്തമാക്കിയത്.

srinagar6777-1

ചിത്രഗ്രാം വഴി കടന്നുപോയ മൂന്ന് ട്രക്കുകൾക്ക് നേരെയാണ് വ്യാഴാഴ്ച വെടിവെയ്പുണ്ടായത്. എന്നാൽ വെടിയേറ്റെങ്കിലും ഇവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആപ്പിൾ കയറ്റിവന്ന ലോറി അഗ്നിക്കിരയാക്കുകയും ചെയ്തു. ഒക്ടോബർ 14നാണ് രാജസ്ഥാൻകാരനായ ട്രക്ക് ഡ്രൈവർ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ രണ്ട് സംഭവങ്ങൾ കൂടി പരിസര പ്രദേശത്തുനിന്ന് റിപ്പോർട്ട് ചെയ്തു. പഞ്ചാബിൽ നിന്നുള്ള ആപ്പിൾ വ്യാപാരികൾ ആക്രമിക്കപ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

കശ്മീർ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്നത് ആപ്പിൾ കൃഷിയാണ്. എട്ട് ദശലക്ഷം വരുന്ന ജനങ്ങളിൽ പകുതിയും ആപ്പിൾ കൃഷിയെ ആശ്രയിക്കുന്നവരുമാണ്. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം വലിയ നഷ്ടമാണ് ഈ മേഖലക്ക് ഉണ്ടായത്. ഇതിന് പിന്നാലെയാണ് കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ആപ്പിൾ ഉൽപ്പാദിപ്പിക്കരുതെന്നാണ് കശ്മീരികൾക്ക് ഭീകരരിൽ നിന്നുള്ള ഭീഷണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+