തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആയുധം തട്ടിയെടുത്ത് ആക്രമണം, 45 മിനിറ്റ് ഏറ്റുമുട്ടൽ, പോലീസ് വിശദീകരണം
ദില്ലി: ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് പോലീസ്. നിയമം അതിന്റെ കടമ ചെയ്തുവെന്ന് സൈബരാബാദ് പോലീസ് കമ്മീഷണർ വിസി സജ്ജനാർ മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവെടുപ്പിനായാണ് പ്രതികളെ കൃത്യം നടന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയത്. പ്രതികൾ ആയുധങ്ങൾ തട്ടിയെടുത്ത രക്ഷപെടാൻ ശ്രമിച്ചു. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കേണ്ടി വരികയായിരുന്നുവെന്നും കമ്മീഷണർ സജ്ജനാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഹൈദരാബാദ് പോലീസിനെ വാളയാറിലേക്ക് വിടുമോയെന്ന് ചിലര്‍; നടപടി തെറ്റെന്ന് മറുവാദം-പ്രതികരണങ്ങള്‍
പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കമ്മീഷണറുടെ വിശദീകരണം. പുലർച്ചെ 3 മണിക്കും 6 മണിക്കും ഇടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തോക്ക് തട്ടിയെടുത്ത് പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തു. ഇവർ പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഒടുവിൽ തിരിച്ചു വെടിവയ്ക്കേണ്ടി വന്നപ്പോഴാണ് പ്രതികൾ കൊല്ലപ്പെടുന്നത്. പ്രതികളുടെ കല്ലേറിൽ രണ്ട് പോലീസുകാർക്ക് പരുക്കേറ്റെന്നും കമ്മീഷണർ വ്യക്തമാക്കി.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഫോൺ കണ്ടെക്കുന്നതിനായാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേയ്ക്ക് പ്രതികളെ കൊണ്ടുപോയത്. കൂടുതൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി സംഭവം പുനരാവിഷ്കരിച്ചു. ഇതിനിടെ പ്രതികൾ തോക്ക് തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. ഏറ്റമുട്ടൽ 45 മിനിറ്റോളം നീണ്ടുനിന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video
ഏറ്റമുട്ടലിൽ സംശയം ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തെ തെലങ്കാനയിലേക്ക് അയക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പത്തംഗ പോലീസ് സംഘമാണ് പ്രതികൾക്കൊപ്പം ഉണ്ടായിരുന്നത്. കല്ലേറിൽ രണ്ട് പോലീസുകാരുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. നിയമം അതിന്റെ കടമ ചെയ്തുവെന്ന് മാത്രമാണ് വിമർശനങ്ങൾക്കുള്ള മറുപടിയെന്നും കമ്മീഷണർ സജ്ജനാർ വ്യക്തമാക്കി.
നാല് പ്രതികളും കുറ്റസമ്മതം നടത്തിയിരുന്നതായും പോലീസ് പറയുന്നു. പ്രതികൾ കൂടുതൽ കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സൈബരാബാദ് കമ്മീഷണർ സജ്ജനാർ പറഞ്ഞു. 20നും 24നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട 4 പ്രതികളും.