ശിരോമണി അകാലിദൾ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പോലീസ്: ദില്ലിയിൽ ഗതാഗതനിയന്ത്രണം
ദില്ലി: ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ശിരോമണി അകാലിദൾ (എസ്എഡി) നേതാവ് സുഖ്ബീർ സിംഗ് ബാദൽ, പാർട്ടി നേതാവ് ഹർസിമ്രത് കൗർ ബാദൽ തുടങ്ങി 11 പേരെ തടവിലാക്കി. അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ വെള്ളിയാഴ്ച നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തിയതിനാണ് പോലീസ് നടപടി. പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ദില്ലി പോലീസ് ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. ശിരോമണി അകാലിദളിന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതിന് ആവശ്യമായ അനുമതിയില്ലെന്ന് ഡിസിപി ദീപക് യാദവാണ് വ്യക്തമാക്കിയിട്ടുള്ളത്.
അകാലിദൾ നേതാക്കളുമായി ചർച്ച നടത്തിവരികയാണെന്നും പ്രതിഷേധമാർച്ചിന് അനുമതിയില്ലെന്നും ഡിസിപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പാർട്ടി നേതാക്കൾ ദില്ലിയിൽ മാർച്ച് ആരംഭിച്ചത്. അകാലിദൾ പതാകയുമേന്തി പ്രതിഷേധക്കാർ അണിനിരന്നതോടെ ഗുരുദ്വാര റാകബ് ഗഞ്ച് സാഹിബിന് പുറത്ത് നേരത്തെ തന്നെ പോലീസ് വിന്യാസം ശക്തമാക്കിയിരുന്നു.

പ്രകടനത്തിന് മുന്നോടിയായി ദില്ലിയിലെ ചില ഭാഗങ്ങളിൽ വാഹനഗതാഗതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ കാർഷിക നിയമം പാസാക്കി ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് ശിരോമണി അകാലിദൾ രംഗത്തെത്തിയിട്ടുള്ളത്. സെപ്തംബർ 17ന് കരിദിനമായി ആചരിക്കുമെന്ന് പാർട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമാകാൻ പഞ്ചാബിൽ നിന്നുള്ള കർഷകരോടും അനുഭാവികളോടും ദില്ലിയിലേക്ക് വരണമെന്നും ശിരോമണി അകാലിദൾ ആവശ്യപ്പെട്ടിരുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുദ്വാര റാകബ് ഗഞ്ച് സാഹിബിൽ നിന്ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തണമെന്നും അകാലിദൾ വ്യക്തമാക്കിയിരുന്നു.

ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ, മുൻ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്. പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡുകൾ മറികടന്ന് പന്ത് മാർഗിലേക്ക് പോകാൻ അനുവദിച്ചു. പ്രതിഷേധ മാർച്ച് കണക്കിലെടുത്ത്

"ഗുരുദ്വാര രകബ്ഗഞ്ച് റോഡ്, ആർഎംഎൽ ഹോസ്പിറ്റൽ, ജിപിഒ, അശോക റോഡ്, ബാബ ഖരക് സിംഗ് മാർഗ് എന്നീ റോഡുകളും കർഷക സംഘടനകളുടെ പ്രതിഷേധത്തോടെ നിറയുമെന്നും ഈ വഴികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ദില്ലി ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ പണ്ഡിറ്റ് ശ്രീ രാം ശർമ്മ, ബഹദൂർഗഡ് സിറ്റി മെട്രോ സ്റ്റേഷനുകളിലെയും പ്രവേശനവും ഡിഎംആർസി നിർത്തിവെച്ചിട്ടുണ്ട്.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

നേരത്തെ ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) ഉദ്യോഗസ്ഥരുമായി ഗുരുദ്വാര റാകബ് ഗഞ്ചിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആസൂത്രിതമായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച ചെയ്തത്.

"ആവശ്യമെങ്കിൽ ഞങ്ങൾ കോടതിയിൽ അറസ്റ്റ് വരിക്കും. അനീതിക്കെതിരെ നിലകൊണ്ടതിന് ശിരോമണി അകാലിദളിന് 100 വർഷത്തെ ചരിത്രമുണ്ട്, എന്നാണ് "മുൻ എംപിയും എസ്എഡി നേതാവുമായ ജഗ്മീത് സിംഗ് ബ്രാർ പ്രതികരിച്ചത്. 2020 സെപ്തംബർ 17ന് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തോളമായി രാജ്യത്തെ കർഷകർ ദില്ലിയിൽ പ്രതിഷേധം നടത്തി വരികയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലികൾ തെരുവിലേക്ക് ഇറങ്ങുമ്പോൾ, ആം ആദ്മി പാർട്ടി പഞ്ചാബിൽ മെഴുകുതിരി കത്തിച്ച് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിക്കും.












Click it and Unblock the Notifications