കൊവിഡിനെ ചെറുക്കാൻ പട്ടേൽ പ്രതിമ ഒഎൽഎക്സിൽ വിൽപനയ്ക്ക്, വില 30,000 കോടി, പോലീസ് കേസെടുത്തു!
അഹമ്മദാബാദ്: കൊറോണയുടെ അതിവേഗ വ്യാപനത്തില്‍ വിറച്ചിരിക്കുകയാണ് രാജ്യം. മൊത്തം രോഗികളുടെ എണ്ണം നാലായിരവും മരണം നൂറും കടന്നിരിക്കുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ അഞ്ചൂറിനടുത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് ഞെട്ടിക്കുന്നതാണ്.
അതിനിടെ രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഞായറാഴ്ച രാത്രി ജനം ഏകതാ ദീപം തെളിക്കുകയുണ്ടായി. എന്നാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ അതൊന്നും പോരെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് മറികടക്കാന്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച പട്ടേല്‍ പ്രതിമ വില്‍ക്കാനിട്ടിരിക്കുകയാണ് ചിലര്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ആയിരക്കണക്കിന് കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ പ്രതിമയാണ് അജ്ഞാതര്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുളള വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് കഴിഞ്ഞ ദിവസം വിചിത്ര പരസ്യം പ്രത്യക്ഷപ്പെട്ടത്. കൊറോണ വൈറസ് വ്യാപനം മൂലം ആശുപത്രികള്‍ക്കും മറ്റ് ചികിത്സാ സൗകര്യങ്ങള്‍ക്കും സര്‍ക്കാരിന് പണം കണ്ടെത്തുന്നതിന് വേണ്ടി ഏകതാ പ്രതിമ വില്‍ക്കുന്നു എന്നാണ് പരസ്യം.
30,000 കോടി രൂപ വില
30,000 കോടി രൂപയാണ് ഏകതാ പ്രതിമയ്ക്ക് വിലയിട്ടിരിക്കുന്നത്. ഒഎല്‍എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഈ വ്യാജ പരസ്യം നിമിഷങ്ങള്‍ക്കുളളിലാണ് വൈറലായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് ഗുജറാത്തിലെ കേവാദിയ ഗ്രാമത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഏകതാ പ്രതിമ. സംഭവം വിവാദമായതോടെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കൊവിഡ് ചികിത്സയ്ക്ക്
ആശുപത്രികള്‍ നിര്‍മ്മിക്കാനും ചികിത്സാ ഉപകരങ്ങള്‍ വാങ്ങാനും പണം കണ്ടെത്തുന്നതിനായി 30,000 കോടി രൂപയ്ക്ക് ഏകതാ പ്രതിമ വില്‍ക്കുന്നു എന്ന് ശനിയാഴ്ച ചില അജ്ഞാതര്‍ ഒഎല്‍എക്‌സില്‍ പരസ്യം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ഈ പരസ്യത്തെ കുറിച്ചുളള വാര്‍ത്ത പത്രത്തില്‍ കണ്ടാണ് ഏകതാ പ്രതിമയുമായി ബന്ധപ്പെട്ട അധികൃതര്‍ പോലീസിനെ സമീപിക്കുന്നത്.
പരസ്യം നീക്കി
ഐപിസി, ഐടി ആക്റ്റ്, എപിഡെമിക് ഡിസീസസ് ആക്ട് എന്നിവ പ്രകാരം വഞ്ചനാക്കുറ്റം അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനായ പിടി ചൗധരി പ്രതികരിച്ചു. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഒഎല്‍എക്‌സ് വെബ്‌സൈറ്റില്‍ നിന്ന് വില്‍പനയുടെ പരസ്യം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
വികാരം വ്രണപ്പെടുത്തുന്നത്
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള സ്മാരകം വില്‍ക്കാനുളള പരസ്യം ഒഎല്‍എക്‌സിലിട്ടത് ജനങ്ങളെ വഞ്ചിക്കുന്നതാണ് എന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രതികരിച്ചു. നിരവധി പേരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് നടപടി എന്നും അദ്ദേഹം വ്യക്തമാക്കി. 182 മീറ്റര്‍ ഉയരമുളള പട്ടേല്‍ പ്രതിമ 2018ലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 2063 കോടി രൂപ ചിലവില്‍ 4 വര്‍ഷമെടുത്താണ് പ്രതിമ നിര്‍മ്മിച്ചത്.