അഭിജീത് ദിപ്കെയ്ക്ക് എതിരെ കേസെടുത്ത് പോലീസ്, സർക്കാർ സ്കൂളിൽ അനുമതി ഇല്ലാതെ കയറിയെന്ന് പരാതി
പൂനെ: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്ക്ക് എതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്. സര്‍ക്കാര്‍ സ്‌കൂളില്‍ പരിശോധന നടത്തിയതിനാണ് അഭിജീതിനും സിജെപി അംഗങ്ങള്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലാതുര്‍ ജില്ലയിലെ ഔസ പോലീസിന്റേതാണ് നടപടി.
അഭിജീതിനെ കൂടാതെ അജിന്‍ക്യ ഷിന്‍ഡെ, പേരറിയാത്ത 3-4 പേര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ജില്ലാ പരിഷദ് സ്‌കൂളില്‍ അതിക്രമിച്ച് കയറിയെന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും സ്‌കൂള്‍ ജീവനക്കാരെ ചോദ്യം ചെയ്തുവെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഔസയിലുളള ജില്ലാ പരിഷദ് ഉറുദു സ്‌കൂളിലെ 53 വയസ്സുകാരനായ അധ്യാപകന്‍ ആണ് സിജെപി സംഘത്തിന് എതിരെ പരാതി നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ നടന്ന് കൊണ്ടിരിക്കെ സ്‌കൂള്‍ അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിജീതും ഒപ്പമുളളവരും സ്‌കൂളില്‍ കയറി എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.

ക്ലാസ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ ക്ലാസിലേക്ക് അനുവാദം ഇല്ലാതെ അഭിജീത് ദീപ്‌കെയും സംഘവും കടന്ന് കയറുകയും കുട്ടികള്‍ക്ക് ഇടയിലിരുന്ന് അവരോടും ജീവനക്കാരോടും ചോദ്യങ്ങള്‍ ചോദിക്കുകയും അത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
ഹാജര്‍ കാണിക്കാന്‍ വേണ്ടി മറ്റ് സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ അവിടെ കൊണ്ടിരുത്തിയെന്നുളള വ്യാജ പ്രചാരണം അഭിജീതും സംഘവും നടത്തിയെന്നും സ്‌കൂളിനെ മോശമാക്കി ചിത്രീകരിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. മാത്രമല്ല വീഡിയോ ചിത്രീകരിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ അഭിജീതും കൂടെ ഉളളവരും അസഭ്യം പറഞ്ഞുവെന്നും ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 329 (3), 351(2), 356(2), 3 (5) എന്നിവ ചുമത്തിയാണ് സിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിജെപി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തുടനീളമുളള ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് തുടക്കമിട്ട സ്‌കൂള്‍ ടീക് കരാവോ ക്യാംപെയ്‌ന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം അഭിജീത് ദീപ്‌കെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചത്. കുട്ടികളോട് സംസാരിക്കവേ അഭിജീതിനോട് ഒരു കുട്ടി താന്‍ ഈ സ്‌കൂൡ അല്ലെന്ന് പറയുന്ന വീഡിയോ വൈറലായിരുന്നു. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോചനീയാവസ്ഥ തുറന്ന് കാട്ടുന്ന സിജെപി ക്യാംപെയ്‌ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.



Click it and Unblock the Notifications