ലോക്ക് ഡൗൺ ലംഘിച്ച് കറക്കം, അതിക്രമിച്ച് വനത്തിൽ കയറി; നടന്മാരായ സൂരി, വിമൽ എന്നിവർക്കെതിരെ കേസ്
ഡിണ്ടിഗല്‍: തമിഴ് സിനിമ താരങ്ങളായ വിമല്‍, സൂരി എന്നിവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കൊടൈകനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ് പടര്‍ന്നുപിടിക്കുന്ന തമിഴ്നാട്ടില്‍ ജില്ല അതിര്‍ത്തിവിട്ട് യാത്ര ചെയ്യണമെങ്കില്‍ ഇ-പാസ് നിര്‍ബന്ധമാണ്. ഇതില്ലാതെയാണ് ഇവര്‍ ജില്ല കടന്ന് കൊടൈകനാലിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തുത്ത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കയറിയതിന് ഇവരില്‍ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കിയിരുന്നു.
Recommended Video
കഴിഞ്ഞ 16ാം തീയതിയാണ് ഇവര്‍ കൊടൈകനാലില്‍ എത്തിയത്. വിനോദ സഞ്ചാരപ്രദേശങ്ങളില്‍ ഇവരെ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി മണപ്പാറ സ്വദേശിയാണ് നടന് വിമല്‍. മധുര സ്വദേശിയാണ് നടന് സൂരി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചെത്തിയ ഇവര്‍ ചില പ്രദേശവാസികളുടെ സഹായത്തോടെയാണ് വനത്തിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സംരക്ഷിത വനത്തില്‍ അതിക്രമിച്ച് കയറിയതിന് വനംവകുപ്പ് 2000 രൂപ പിഴ ഈടാക്കുകയായിരുന്നു. വനത്തിനുള്ളിലെ ബെരിജാം തടാകത്തില്‍ ഇവര്‍ മീന്‍ പിടിക്കുകയായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വനത്തിന് മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തടാകമാണ് ബെരിജാം.
അതേസമയം, ഇവര്‍ സിനിമ താരങ്ങളായതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃദുവായാണ് പെരുമാറിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയാല്‍ 40000 രൂപവരെയാണ് പിഴ ഈടക്കാറുള്ളത്. എന്നാല്‍ ഇവര്‍ രണ്ട് പേര്‍ക്കെതിരെ പാസില്ലാതെ യാത്ര ചെയ്തത്ിന് രണ്ട് വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കൊടൈകനാല്‍ ഡിഎസ്പി അത്മാനന്ദന്‍ പറഞ്ഞു. നടന്മാര്ക്കെതിരെയുള്ള ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. അതുകൊണ്ട് അവരെ അറസ്റ്റ് ചെയ്തേക്കില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.